കോഴിക്കോട്: കേന്ദ്ര സർക്കാരിന് താല്പര്യമില്ലാത്തതിനാൽ കെ റെയിൽ വരില്ലെന്ന് ആദ്യമേ പറഞ്ഞതാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശ കാര്യ സഹമന്ത്രി കെ മുരളീധരൻ.
കേരളത്തിൽ വേഗത കൂടിയ യാത്ര വന്ദേഭാരതിലൂടെ സാദ്ധ്യമാകും എന്നിരിക്കെ. അതിനായി ആയിരക്കണക്കിന് മനുഷ്യരെ കുടിയിറക്കി പുതിയ ലൈൻ ഉണ്ടാക്കേണ്ട ആവശ്യമില്ലെന്ന് മുരളീധരൻ വ്യക്തമാക്കി . നിലവിലെ ലൈനിൽ വേണ്ട രീതിയിൽ മാറ്റം വരുത്തിയാൽ തന്നെ വേഗതയേറിയ യാത്ര സാദ്ധ്യമാക്കും. അതിനാൽ തന്നെ സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന റെയിൽവേയുടെ നിലപാടിൽ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം അതൊരു അനാവശ്യ വ്യവഹാരമായിട്ടാണ് റെയിൽവേ കാണുന്നത്. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി കൂട്ടിച്ചേർത്തു
റെയിൽവേയുടെ ഭാവി വികസനങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സിൽവർലൈൻ തടസമാകുമെന്നതിനാൽ ഭൂമി വിട്ടുനൽകാനാവില്ലെന്ന് കേന്ദ്ര റെയിൽവേ ബോർഡിനെ ദക്ഷിണ റെയിൽവേ അറിയിച്ച പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇതോടു കൂടി ആയിരങ്ങളെ കുടിയൊഴിപ്പിക്കേണ്ട കെ – റെയിൽ പദ്ധതി നടപ്പിലാകില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
കെ ഫോൺ, കോകോണിക്സ് ലാപ്ടോപ്പ് തുടങ്ങി സർക്കാർ കൊട്ടി ഘോഷിച്ചു നടപ്പിലാക്കിയ അനവധി പരിപാടികൾ വെള്ളാനകളായി തുടരുന്ന സാഹചര്യത്തിലാണ് കോടികൾ കമ്മീഷൻ അടിക്കാൻ ധൃതി പിടിച്ചും അനവധി പേരെ കുടിയൊഴിപ്പിച്ചു കൊണ്ടും കെ റെയിൽ പദ്ധതി കൊണ്ടുവന്നത്. കെ റെയിൽ പദ്ധതി ശാസ്ത്രീയമല്ലെന്ന് ഇ ശ്രീധരൻ അടക്കമുള്ള വിദഗ്ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
റെയിൽവേയുടെ കൈവശമുള്ള 183 ഹെക്ടർ ഭൂമി കൂടി ഉൾപ്പെടുത്തിയാണ് സിൽവർലൈൻ പദ്ധതി തയ്യാറാക്കിയത്. റെയിൽവേ ഭൂമിക്കായി അനുമതി തേടി സമർപ്പിച്ച അപേക്ഷയിൽ റെയിൽവേ ബോർഡ് നിർദ്ദേശപ്രകാരം പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർമാരുമായി കെ റെയിൽ അധികൃതർ നേരത്തെ ചർച്ച നടത്തിയിരുന്നു
Discussion about this post