എറണാകുളം: ബിഷപ്പുമാരെ അവഹേളിച്ച് നടത്തിയ പ്രസംഗത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. തന്റെ പ്രസംഗത്തിലെ ചില പദപ്രയോഗങ്ങൾ മാത്രം പിൻവലിക്കാം എന്നാൽ നിലപാടിൽ മാറ്റമില്ലെന്നാണ് വിഷയത്തിൽ സജി ചെറിയാൻ പ്രതികരിച്ചത്. ബിഷപ്പുമാർക്കെതിരെ സജി ചെറിയാൻ പറഞ്ഞ പരാമർശങ്ങൾ വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.
പുരോഹിതർക്ക് ഏതു വിഷയത്തിലാണ് പ്രയാസമുണ്ടായതെന്ന് മനസിലായില്ല. വീഞ്ഞിനെയും കേക്കിനെയും കുറിച്ച് പറഞ്ഞ ഭാഗമായിരിക്കാം അവർക്ക് പ്രയാസമുണ്ടാക്കിയത്. അങ്ങനെയെങ്കിൽ അതു മാത്രം പിൻവലിക്കാമെന്നും സജി ചെറിയാൻ പറഞ്ഞു. എന്നാൽ, മറ്റ് രാഷ്ട്രീയ നിലപാടുകൾ പിൻവലിക്കില്ല. അത് പിൻവലിക്കണമെങ്കിൽ എന്റെ തല പോകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തന്റെ പരാമർശങ്ങളെ വളച്ചൊടിക്കുകയായിരുന്നു. ഒരു ഭാഗത്ത് കേക്കും മറു ഭാഗത്ത് ആക്രമണമെന്നുമാണ് ഉദ്ദേശിച്ചത്. മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട പരാതിയിൽ ഉറച്ചു നിൽക്കുന്നു. ഈ വിഷയത്തിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ശക്തമായി ഉന്നയിക്കും. മണിപ്പൂരിൽ ഇപ്പോഴും സംഘർഷം തുടർന്നുകൊണ്ടിരിക്കുകയാണ്. കലാപം നടന്ന് ഇത്രയും നാളുകളായിട്ടും പ്രധാനമന്ത്രി കലാപ പ്രദേശങ്ങൾ സന്ദർശിച്ചിട്ടില്ലെന്നും മന്ത്രി ആരോപിച്ചു.
Discussion about this post