ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈഎസ് ശർമിള കോൺഗ്രസിലേക്ക്. കോൺഗ്രസ് രാജ്യത്തെ തന്നെ ഏറ്റവും വലിയ മതേതര പാർട്ടിയാണെന്നും എല്ലാവർക്കും സുരക്ഷ ഉറപ്പു നൽകുന്ന ഒരേയൊരു പാർട്ടി ആണെന്നും ശർമിള വ്യക്തമാക്കി. ഈ കാരണങ്ങളാൽ ആണ് കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതെന്നും അവർ അറിയിച്ചു. വൈഎസ്ആർ തെലങ്കാന പാർട്ടി (വൈഎസ്ആർടിപി) അദ്ധ്യക്ഷയായിരുന്നു വൈഎസ് ശർമിള.
ശർമിളയുടെ പുതിയ നീക്കത്തോടെ വരാനിരിക്കുന്ന ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും വൈഎസ് സഹോദരങ്ങൾ തമ്മിൽ കടുത്ത പോരാട്ടം ആയിരിക്കും നടക്കുക. അമ്മാവനും മുൻ വൈഎസ്ആർസിപി എംപിയുമായ വൈ വി സുബ്ബ റെഡ്ഡിയുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ശർമിള കോൺഗ്രസിൽ ചേരാനായി തീരുമാനിക്കുന്നത്.
കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന് വൈഎസ് ശർമിള വ്യക്തമാക്കി. തെലങ്കാന തെരഞ്ഞെടുപ്പിന് ശർമിളയും അനുയായികളും കോൺഗ്രസിന് പിന്തുണ നൽകിയിരുന്നു. പിതാവും മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ആയിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ സ്മാരകത്തിൽ ശ്രദ്ധാഞ്ജലികൾ അർപ്പിച്ച ശേഷം ആയിരുന്നു കോൺഗ്രസിലേക്ക് പോവുകയാണെന്ന് വൈഎസ് ശർമിള വ്യക്തമാക്കിയത്. ജനുവരി നാലിന് കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നും ശർമിള അറിയിച്ചു.
Discussion about this post