ഹരിയാന: മുൻ കോൺഗ്രസ് എംഎൽഎ ദിൽബാഗ് സിംഗിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. അനധികൃത വിദേശ നിർമിത ആയുധങ്ങൾ, നൂറിലധികം മദ്യക്കുപ്പികൾ, മുന്നൂറ് വെടിയുണ്ടകൾ, അഞ്ച് കോടി രൂപ എന്നിവ പരിശോധനയിൽ കണ്ടെടുത്തു. ഇതിന് പുറമേ എംഎൽഎയുടെയും അസോസിയേറ്റ് സ്ഥാപനങ്ങളുടെയും ഇന്ത്യയിലെയും വിദേശത്തുമുള്ള നിരവധി സ്വത്തുവകകൾ കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു.
അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന നടന്നത്. കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാർ, ദിൽബാഗ് സിംഗ് എന്നിവരുമായി ബന്ധപ്പെട്ട ഇരുപതോളം സ്ഥലങ്ങളിലാണ് വ്യാഴാഴ്ച ഇഡി റെയ്ഡ് നടത്തിയത്. ഹരിയാനയിലെ യമുന നഗർ, സോനിപത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഡ്, കർണ എന്നിവയുൾപ്പെടെ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. രാവിലെ 8 മണിയോടെയാണ് ഇഡിയുടെ അഞ്ച് സംഘങ്ങൾ പരിശോധന ആരംഭിച്ചത്.
പരിശോധനനയിൽ കണ്ടെടുത്ത ഖനനവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു വരികയാണെന്ന് ഇഡി അറിയിച്ചു. പ്രധാനപ്പെട്ട നിരവധി രേഖകൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ദിൽബാഗ് സിംഗിന്റെ വീട്ടിൽ ഇപ്പോഴും റെയ്ഡ് തുടരുകയാണ്. യമുന നഗറിലും സമീപ ജില്ലകളിലും കരാർ കാലാവധി കഴിഞ്ഞിട്ടും അനധികൃത ഖനനം നടത്തിയെന്ന് ആരോപിച്ച് ഹരിയാന പോലീസ് രജിസ്റ്റർ ചെയ്ത ഒന്നിലധികം കേസുകളിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
Discussion about this post