ന്യൂഡൽഹി : ജ്ഞാൻവാപിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഉദ്യോഗസ്ഥർ സമർപ്പിച്ച സീൽ ചെയ്ത സർവേ റിപ്പോർട്ട് പരസ്യമാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ വെള്ളിയാഴ്ച തീരുമാനം ഉണ്ടാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ കോടതി വാദം കേൾക്കൽ മാറ്റിവെച്ചതോടെ ഇത് സംബന്ധിച്ച തീരുമാനം വീണ്ടും വൈകി.
വാരണാസി ജില്ലാ ജഡ്ജി ഡോ.അജയ് കൃഷ്ണ വിശ്വേഷിന്റെ കോടതിയാണ് കേസിൽ വാദം കേൾക്കൽ നാളത്തേക്ക് മാറ്റി വച്ചിരിക്കുന്നത്. വ്യാഴാഴ്ചയും ഈ കേസിലെ വാദം കേൾക്കൽ കോടതി മാറ്റി വെച്ചിരുന്നു. സർവേ റിപ്പോർട്ട് നാലാഴ്ചത്തേക്ക് പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ആണ് ജില്ലാ ജഡ്ജിയുടെ കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. ഹർജിയിൽ ശനിയാഴ്ച തീരുമാനമാകും എന്നാണ് ലഭിക്കുന്ന സൂചന.
1991ലെ ലോർഡ് വിശ്വേശ്വർ കേസിന്റെ സർവേ റിപ്പോർട്ട് സമർപ്പിക്കാനായി അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ രണ്ടാം പകർപ്പ് തയ്യാറാക്കാൻ സമയമെടുക്കും. അതുകൊണ്ട് റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തരുത്, സമയം നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയെ സമീപിച്ചിരിക്കുന്നത്.
വാരാണസി ജില്ലാ ജഡ്ജി ഡോ. അജയ് കൃഷ്ണ വിശ്വേഷിന്റെ കോടതിയിൽ മുദ്രവച്ച രണ്ട് കവറുകളിലായിട്ടാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജ്ഞാൻവാപി സർവേ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. റിപ്പോർട്ടിന്റെ പകർപ്പ് ഉടൻ നൽകണമെന്ന് ഹിന്ദുവിഭാഗം ആണ് ആവശ്യം ഉന്നയിച്ചിരുന്നത്. സർവ്വേ റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിൽ മുസ്ലീം പക്ഷം ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.
Discussion about this post