കഴിഞ്ഞ വർഷം നവംബറിൽ പടിഞ്ഞാറൻ നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ തകർന്ന നേപ്പാളിന് 75 മില്യൺ ഡോളർ അഥവാ 1,000 കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജ് നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വെള്ളിയാഴ്ച പറഞ്ഞു. ദുരന്തത്തിൽ തകർന്ന രാജ്യത്തിൻറെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക
നേപ്പാളിലെ ത്രിഭുവൻ യൂണിവേഴ്‌സിറ്റിയിൽ ഇന്ത്യൻ സഹായത്തോടെ നിർമ്മിച്ച പുതിയ സെൻട്രൽ ലൈബ്രറി നേപ്പാൾ വിദേശകാര്യ മന്ത്രി എൻ.പി.സൗദുമായി ചേർന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തപ്പോഴാണ് ജജർകോട്ടിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ പുനർനിർമ്മാണത്തിനുള്ള സഹായ പാക്കേജിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ജയശങ്കർ വെളിപ്പെടുത്തിയത്
2015ലെയും 2023ലെയും ഭൂകമ്പത്തെത്തുടർന്ന് നേപ്പാളിൽ ഇന്ത്യ ഏറ്റെടുത്ത് നടത്തുന്ന മറ്റ് പുനർനിർമ്മാണ പദ്ധതികളും രണ്ട് വിദേശകാര്യ മന്ത്രിമാരും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഇതിൽ 25 സ്കൂളുകളും 32 ആരോഗ്യ പദ്ധതികളും ഒരു സാംസ്കാരിക പൈതൃക പദ്ധതിയും ഉൾപ്പെടുന്നു.
ഭവന, വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരിക പൈതൃക മേഖലകളിൽ ഭൂകമ്പാനന്തര പുനർനിർമ്മാണത്തിന് നേപ്പാൾ മുൻഗണന നൽകിയിരുന്നു, ഈ ശ്രമങ്ങൾക്ക് ഇന്ത്യ 1 ബില്യൺ ഡോളർ സംഭാവന നൽകി. ഈ തുകയിൽ 250 മില്യൺ ഡോളറിന്റെ ഗ്രാന്റും 750 മില്യൺ ഡോളറിന്റെ ക്രെഡിറ്റും ഉൾപ്പെടുന്നു.
ഇന്ത്യ എല്ലാകാലവും നേപ്പാളിലെ ജനങ്ങൾക്കൊപ്പം നിൽക്കുകയും ഇക്കാര്യത്തിൽ നേപ്പാൾ സർക്കാരിന്റെ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുമെന്ന് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാലിനോട് ജയശങ്കർ പറഞ്ഞു. ഇടക്കാലത്ത് ചൈനയുടെ ഇടപെടൽ മൂലം ചെറിയ രീതിയിൽ പിന്നോക്കം പോയ ഇന്ത്യ നേപ്പാൾ ബന്ധം ഇപ്പോൾ പൂർവ്വാധികം ശക്തമാകുന്നത് ആണ് കാണുന്നത്.
Discussion about this post