ന്യൂഡൽഹി : മുസ്ലിം യുവതിയോടൊപ്പം ഇരുന്നെന്ന് ആരോപിച്ച് കർണാടകയിൽ ദളിത് യുവാവിന് നേരെ ആക്രമണം. മുസ്ലിം വിഭാഗത്തിൽപ്പെട്ട ഒരുപറ്റം പുരുഷന്മാരാണ് ആക്രമണം നടത്തിയത്. മുസ്ലിം യുവതി അല്ലെന്നും തന്റെ ബന്ധുവാണെന്നും കരഞ്ഞു പറഞ്ഞിട്ടും സദാചാര ഗുണ്ടാസംഘം വടികളും പൈപ്പ് കഷണങ്ങളും ആയി ആക്രമിച്ചു എന്നാണ് യുവാവിന്റെ പരാതിയിൽ സൂചിപ്പിക്കുന്നത്.
18 വയസ്സുകാരനായ സച്ചിൻ ലമാനി എന്ന യുവാവിന് ആണ് സദാചാര ഗുണ്ടാ സംഘത്തിന്റെ ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. ഇയാളുടെ ബന്ധുവായ 22 വയസ്സുകാരി മുസ്‌കാൻ എന്ന യുവതിക്ക് സമീപം ഇരുന്നതാണ് സദാചാര സംഘത്തെ പ്രകോപിപ്പിച്ചത്. ഇരുവരുടെയും പേര് ചോദിച്ച സംഘം യുവതി മുസ്ലിം ആണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.
മുസ്ലിം പെൺകുട്ടിയോടൊപ്പം എന്തിനാണ് ഹിന്ദു ഇരിക്കുന്നത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു സംഘം ആക്രമണം നടത്തിയത്. കർണാടകയിലെ ബെലഗാവിയിൽ ആണ് ഈ സദാചാര ആക്രമണം നടന്നത്. യുവാവിനെയും യുവതിയെയും മർദ്ദിച്ച സംഘം ഇരുവരുടെയും മൊബൈൽ ഫോണുകളും കയ്യിൽ ഉണ്ടായിരുന്ന 7000 രൂപയും തട്ടിയെടുക്കുകയും ചെയ്തു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബെലഗാവി പോലീസ് എസ്‌സി/എസ്ടി അട്രോസിറ്റി ആക്‌ട് പ്രകാരം കേസെടുത്തു.
Discussion about this post