ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും ജമാത്ത് ഉദ് ധവ മേധാവിയുമായ ഹാഫിസ് സയീദ് പാകിസ്താൻ ജയിലിൽ. യുഎൻ സുരക്ഷാ കൗൺസിലിന്റെ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഭീകരവാദ കേസിൽ ശിക്ഷിക്കപ്പെട്ടാണ് ഹാഫിസ് ജയിലിൽ തുടരുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.
യുഎൻ സുരക്ഷാ കൗൺസിലിന്റെ സാംഗ്ക്ഷൻ കമ്മിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. മൂന്ന് വർഷമായി ഹാഫിസ് സയീദ് പാകിസ്താനിലെ ജയിലിൽ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2020 ഫെബ്രുവരി 12 നാണ് ഹാഫിസ് സയീദിനെ ജയിലിൽ അടച്ചത്. ഭീകരാക്രമണ കേസിലും, ഭീകരവാദ പ്രവർത്തനങ്ങൾക്കായി പണം സമാഹരിച്ച കേസിലുമാണ് നടപടി.
ലഷ്‌കർ ഇ ത്വയ്ബയുടെ സ്ഥാപകരിൽ ഒരാളായ ഹാഫിസ് അബ്ദുൾ സലാം ഭുട്ടാവി, ഉപമേധാവിയായ സയീദ് എന്നിവർ മരണപ്പെട്ടതായും റിപ്പോർട്ടിൽ ഉണ്ട്. മുംബൈ ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ കൗൺസിൽ ഭുട്ടാവിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ മുംബൈയിലേത് ഉൾപ്പെടെയുള്ള ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ വിചാരണയ്ക്കായി ഹാഫിസ് സയീദിനെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹാഫിസ് സയീദ് പാകിസ്താനിലെ ജയിലിലാണെന്ന വിവരം പുറത്തുവരുന്നത്. അതേസമയം ഹാഫിസിനെ കൈമാറാൻ ഇന്ത്യയുമായി കരാറില്ലെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം.
Discussion about this post