തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മിതമായതോ ഇടത്തരമായതോ ആയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. അറബിക്കടലിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലും നിലനില്‍ക്കുന്ന രണ്ട് ചക്രവാത ചുഴികളുടെ സ്വാധീനമായാണ് കേരളത്തിൽ മഴ ലഭിക്കുക. കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന് പുറമെ തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ-കിഴക്കൻ അറബിക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. എന്നാൽ, അലർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഒരു മീറ്റര്‍ മുതൽ ഒന്നര മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നൽകി. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.
Discussion about this post