ന്യൂഡൽഹി: ആൺകുഞ്ഞു പിറക്കാത്തതിന് മരുമകളെ കുറ്റപ്പെടുത്തുന്ന ഭർതൃമാതാവിനെയും ഭർതൃപിതാവിനെയും അതിന് കാരണക്കാരൻ സ്വന്തം മകനാണെന്ന വസ്തുത ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് ഡൽഹി ഹൈക്കോടതി. മകന്റെ ക്രോമസോമുകളാണ്, കുഞ്ഞ് ആണോ പെണ്ണോ ആവണം എന്നതിൽ നിർണായകമാകുന്നതെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ പറഞ്ഞു.
എക്‌സ്, എക്‌സ് ക്രോമസോമുകളും എക്‌സ്, വൈ ക്രോമസോമുകളും ചേരുമ്പോഴാണ് പെൺകുട്ടിയും ആൺകുട്ടിയും ജനിക്കുന്നത്. ഇത്തരത്തിലുള്ള സങ്കലനത്തിൽ പുരുഷബീജത്തിലെ ക്രോമസോമുകളുടെ പങ്ക് നിർണായകമാണ്. ആൺകുഞ്ഞു പിറക്കാത്തതിന് മരുമകളെ കുറ്റപ്പെടുത്തുന്ന മാതാപിതാക്കളെ ഈ ശാസ്ത്ര വസ്തുത ബോധ്യപ്പെടുത്തേണ്ടതുണ്ട്.ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത്തരം ബോധവത്കരണം ഉപകരിക്കുമെന്ന് കോടതി പറഞ്ഞു.
ഇത്തരം സംഭവങ്ങൾ മനഃസാക്ഷിയുള്ള ഒരു സമൂഹത്തിന് സ്വീകാര്യമല്ലെന്നും ഗൗരവമായി കാണണമെന്നും ജസ്റ്റിസ് ശർമ കൂട്ടിച്ചേർത്തു. ആൺകുഞ്ഞു പിറക്കാത്തതിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും ഭർതൃവീട്ടുകാർ പീഡിപ്പിച്ചത് കാരണം മകൾ ജീവനൊടുക്കിയെന്ന പിതാവിന്റെ പരാതിയിൽ പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ ഈ പരാമർശം.
പെൺകുഞ്ഞുങ്ങളെ പ്രസവിച്ചതിന് സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ സാമൂഹിക പുരോഗതിയുടെ പാതയിൽ നിരാശാജനകമായ അടയാളങ്ങളായി പതിഞ്ഞിരിക്കുന്നു’ എന്ന് കോടതി പറഞ്ഞു.
സ്ത്രീയുടെ മൂല്യം സ്വർണത്തിലും പണത്തിലും ആണെന്ന് കരുതുന്നത് അന്തസ്സിനെയും തുല്യതയെയും പറ്റിയുള്ള പുതിയ സങ്കൽപ്പങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മകൾക്ക് നല്ലൊരു പുതുജീവിതം പ്രതീക്ഷിച്ചാണ് മാതാപിതാക്കൾ ഭർതൃവീട്ടിലേക്ക് അയക്കുന്നത്. അവിടെ അവൾ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നത് എത്രമാത്രം അസ്വസ്ഥജനകമാണെന്ന് കോടതി പറഞ്ഞു.
Discussion about this post