ഭുവനേശ്വർ : പുതുതലമുറ ആകാശ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ. ഒഡീഷയിലെ ചന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് ഇന്ന് രാവിലെ 10:30 നായിരുന്നു പരീക്ഷണം നടത്തിയത്. പുതുതലമുറ ആകാശ് മിസൈൽ വിജയകരമായി പരീക്ഷിച്ചതിന് ഡിആർഡിഒ, ഇന്ത്യൻ എയർഫോഴ്‌സ്, ബിഡിഎൽ, ബിഇഎൽ എന്നിവർക്ക് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദനങ്ങൾ അറിയിച്ചു. ഈ മിസൈലിന്റെ വിജയകരമായ പരീക്ഷണം രാജ്യത്തിന്റെ വ്യോമ പ്രതിരോധ ശേഷി കൂടുതൽ വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ ആണ് താഴ്ന്ന ഉയരത്തിൽ പറക്കാൻ കഴിയുന്ന പുതുതലമുറ ആകാശ് മിസൈൽ രൂപകൽപ്പന ചെയ്തത്. കൂടുതൽ ഉയരത്തിൽ പറത്തുന്ന മിസൈലുകൾ എളുപ്പത്തിൽ റഡാറിൽ ദൃശ്യമാകും എന്നുള്ളതിനാലാണ് താഴ്ന്ന ഉയരത്തിൽ പറക്കുന്ന പുതുതലമുറ മിസൈലുകൾ കൂടി സൈന്യത്തിന്റെ ഭാഗമാക്കി മാറ്റുന്നത്.
ചെങ്കടലിൽ വച്ച് ഇന്ത്യൻ ഭാഗത്തേക്ക് വരുന്ന കപ്പലുകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ പുതുതലമുറ ആകാശ് മിസൈലിന്റെ പരീക്ഷണം ഏറെ പ്രാധാന്യമുള്ളതാണ്. മിസൈൽ പരീക്ഷണം നടത്തിയ ഒഡീഷയിലെ ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ സ്ഥാപിച്ചിട്ടുള്ള റഡാറുകൾ, ടെലിമെട്രി, ഇലക്‌ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്റ്റം എന്നിവയിൽ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് ആകാശ് മിസൈൽ സംവിധാനത്തിന്റെ ശേഷി പരിശോധനയും വിജയകരമായി നടത്തി. ഡിആർഡിഒയുടെയും ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പുതുതലമുറ ആകാശ് മിസൈൽ പരീക്ഷണം നടത്തിയത്.
Discussion about this post