ചെന്നൈ : യൂട്യൂബർ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതായി കാണിച്ച് ട്രാൻസ്ജെൻഡർ യുവതി നൽകിയ പരാതിയിൽ ശ്രദ്ധേയ വിധിയുമായി മദ്രാസ് ഹൈക്കോടതി. അധിക്ഷേപിക്കപ്പെട്ട യുവതിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്. തമിഴ് യൂട്യൂബർ ആയ ജോ മൈക്കൽ പ്രവീണിനെതിരായ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
ട്രാൻസ്ജെൻഡർ സെലിബ്രിറ്റിയും എഐഎഡിഎംകെ വക്താവുമായ അപ്സര റെഡ്ഡി ആണ് ജോ മൈക്കൽ പ്രവീണിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നത്. 1.25 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതാണ് അപ്സര റെഡ്ഡി മാനനഷ്ട കേസ് നൽകിയിരുന്നത്. ജോ മൈക്കൽ പ്രവീൺ തന്നെ നിരന്തരമായി സമൂഹമാദ്ധ്യമങ്ങൾ വഴി അധിക്ഷേപിക്കുകയാണെന്ന് അപ്സര വ്യക്തമാക്കി. തന്നെ പരിഹസിക്കുന്ന രീതിയിൽ പത്തോളം വീഡിയോകളാണ് ഇയാൾ ഇതുവരെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുള്ളത് എന്നും അപ്സര നൽകിയ ഹർജിയിൽ സൂചിപ്പിക്കുന്നു.
ജസ്റ്റിസ് എൻ സതീഷ് കുമാർ ആണ് അപ്സര റെഡ്ഡിയുടെ മാനനഷ്ട കേസ് പരിഗണിച്ചത്. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട കോടതി യൂട്യൂബർക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. വീഡിയോകൾ നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെടണം എന്ന അപ്സര റെഡ്ഡിയുടെ ആവശ്യവും കോടതി പരിഗണിച്ചു. തുടർന്ന് വീഡിയോകൾ നീക്കം ചെയ്യാനായി മദ്രാസ് ഹൈക്കോടതി ഗൂഗിളിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post