പെടിറ്റ് റാഫ്രെ: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൗറീഷ്യസ് സര്‍ക്കാര്‍. രാജ്യത്തെ ഹിന്ദു വിഭാഗത്തില്‍ പെടുന്ന ജീവനക്കാര്‍ക്ക് വ്രതാനുഷ്ഠാനങ്ങള്‍ക്കും പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടുന്നതിനുമായി ഓഫീസുകളില്‍ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ രണ്ട് മണിക്കൂര്‍ ഇടവേള അനുവദിച്ചു. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ ഈ തീരുമാനം കര്‍ശനമായി നടപ്പിലാക്കാന്‍ മൗറീഷ്യന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കൂടാതെ മകരസംക്രാന്തി ദിവസം മുതല്‍ രാജ്യത്തെ ക്ഷേത്രങ്ങളില്‍ രാമായണത്തില്‍ നിന്നുമുള്ള സൂക്തങ്ങള്‍ പാരായാണം ചെയ്യുമെന്നും സര്‍ക്കാര്‍ അധികൃതർ അറിയിച്ചു. മൗറീഷ്യസിലെ എല്ലാ ഹിന്ദു സഹോദരീ സഹോദരന്മാരും ആഹ്ലാദത്തിലാണ്. അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനമായ ജനുവരി 22ന് രാജ്യത്തെ ഹൈന്ദവ ഭവനങ്ങളില്‍ ദീപാവലിക്ക് സമാനമായ ആഘോഷമായിരിക്കും. ഇത്തവണ മൗറീഷ്യന്‍ ഹൈന്ദവര്‍ക്ക് ഇരട്ട ദീപോത്സവമായിരിക്കുമെന്ന് മൗറീഷ്യസ് സനാതന ധര്‍മ്മ ക്ഷേത്ര ഫെഡറേഷന്‍ പ്രസിഡന്റ് ഭോജരാജ് ഗൂര്‍ബിന്‍ അറിയിച്ചു.
അഞ്ഞൂറ് വര്‍ഷത്തെ വനവാസത്തിന് ശേഷം രാമചന്ദ്ര പ്രഭു അയോധ്യയിലേക്ക് മടങ്ങി വരികയാണ്. ഇത് സീമാതീതമായ ആഘോഷ വേളയാണെന്നും ഗൂര്‍ബിന്‍ കൂട്ടിച്ചേര്‍ത്തു. അയോധ്യ പ്രാണപ്രതിഷ്ഠയുടെ തലേദിവസം രാജ്യത്ത് സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കും. മൗറീഷ്യന്‍ പ്രധാനമന്ത്രി പ്രവീന്ദ് ജുഗ്നാഥ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗറീഷ്യന്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം ഞങ്ങളുടെ രാജ്യത്തെ വിശേഷിപ്പിച്ചത് ‘ഛോട്ടാ ഭാരത്’ എന്നാണ്. ജനുവരി 22ന് അദ്ദേഹം പങ്കെടുക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് രാജ്യതലസ്ഥാനത്ത് തത്സമയം സംപ്രേഷണം ചെയ്യും. എല്ലാവര്‍ക്കും ചടങ്ങ് കാണുന്നതിന് വേണ്ടി പടുകൂറ്റന്‍ സ്ക്രീനുകള്‍ സജ്ജീകരിക്കും. അന്നേ ദിവസം രാജ്യത്തെ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും പ്രത്യേക ദീപങ്ങള്‍ തെളിയിക്കുമെന്നും ഗൂര്‍ബിന്‍ വ്യക്തമാക്കി.
മൗറീഷ്യസ് സര്‍ക്കാരിന്റെ മാതൃക പിന്തുടര്‍ന്ന് മറ്റ് രാജ്യങ്ങളും പ്രാണപ്രതിഷ്ഠാ ദിവസം ഹിന്ദുക്കള്‍ക്ക് തൊഴിലിടങ്ങളില്‍ പ്രത്യേക ഇടവേള നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. മൗറീഷ്യസില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാനുള്ള ശ്രമങ്ങള്‍ അധികം വൈകാതെ ഫലപ്രദമാകുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
Discussion about this post