ന്യൂഡൽഹി: കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയമായിരുന്ന മിലിന്ദ് ദേവ്‌റ രാജിവച്ചു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് താൻ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്.ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തർക്കമാണ് രാജിയിൽ കലാശിച്ചതെന്നാണ് വിവരം.
‘എന്റെ രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായ ഒരു അധ്യായത്തിന് ഇന്ന് സമാപനമായിരിക്കുകയാണ്. പാർട്ടിയുമായുള്ള എന്റെ കുടുംബത്തിന്റെ 55 വർഷം നീണ്ട ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെച്ചു. വർഷങ്ങളായി അവർ നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് എല്ലാ നേതാക്കളോടും സഹപ്രവർത്തകരോടും കാര്യകർത്താക്കളോടും ഞാൻ നന്ദിയുള്ളവനാണ്’, എന്നാണ് മിലിന്ദ് എക്‌സിൽ കുറിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് രാജി.
ഒട്ടേറെത്തവണ കേന്ദ്രമന്ത്രിയായിരുന്ന മുരളി ദേവ്റയുടെ മകനാണ് 47- കാരനായ മിലിന്ദ് ദേവ്റ. ദക്ഷിണ മുംബൈയിൽനിന്ന് സ്ഥിരമായി കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കുന്ന നേതാവാണ് മുരളി ദേവ്റ. അദ്ദേഹത്തിന്റെ മരണശേഷം മിലിന്ദ് ദേവ്റയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.
Discussion about this post