ന്യൂഡൽഹി: തലസ്ഥാനമുൾപ്പെടെയുളള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ്. പലയിടത്തും കാഴ്ചപരിധി പൂജ്യം ഡിഗ്രിയിലേക്കെത്തി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ, പട്യാല, അംബാല, ചണ്ഡിഗഡ്, പാലം, സഫ്ദർജംഗ് (ന്യൂഡൽഹി), ബറേലി, ലഖ്‌നൗ, ബഹ്‌റൈച്ച്, വാരണാസി, ബറേലി, ലഖ്‌നൗ, ബഹ്‌റൈച്ച്, വാരണാസി എന്നിവിടങ്ങളിലാണ് ആദ്യമായി കാഴ്ചപരിധി പൂജ്യം ഡിഗ്രി രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച്ച രാവിലെ ഡൽഹിയിലെ താപനില 3 ഡിഗ്രിയിലേക്കെത്തിയിരുന്നു. ഇതോടെ, ഡൽഹി വിമാനത്താവള പരിസരത്തും കാഴ്ചപരിധി പൂജ്യമായിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം രാത്രി തന്നെ ഡൽഹി എയർപോർട്ട് ഫോഗ് അലർട്ട് നൽകിയിരുന്നു. പഞ്ചാബ്, ഹരിയാന, ഡൽഹി, ബീഹാർ, ഉത്തർപ്രദേശ് ജമ്മു ഡിവിഷൻ, ചണ്ഡീഗഡ്, അസം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ത്രിപുര, തീരദേശ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവയുടെ ചില ഭാഗങ്ങളിൽ മിതമായ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ ഡിസംബര്‍ 30ന് തുടങ്ങിയ അതിശൈത്യം ഇപ്പോഴും തുടരുകയാണ്. അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മോശം കാലാവസ്ഥ കാരണം തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന 22 ട്രെയിനുകൾ വൈകിയോടുകയാണ്.
വിമാനസമയത്തിനും മാറ്റം വരാമെന്ന് ഇൻഡിഗോ വ്യക്തമാക്കി. മറ്റു നിരവധി വിമാന കമ്പനികളും ഉത്തരേന്ത്യയിൽ അലർട്ട് നൽകി. ഡൽഹി, അമൃത്സർ, ജമ്മു, വാരണാസി, ഗോരഖ്പൂർ, ഗുവാഹത്തി, പട്ന, ബാഗ്ഡോഗ്ര, ദർബംഗ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും ദൃശ്യപരത കുറവായതിനാൽ വിമാനങ്ങൾ വൈകിയേക്കുമെന്ന് സ്‌പൈസ് ജെറ്റ് മുന്നറിയിപ്പ് നൽകി.
Discussion about this post