ന്യൂഡൽഹി : തലസ്ഥാനത്തെ പ്രധാനമന്ത്രിയുടെ വസതിയിൽ പശുക്കൾക്ക് ഭക്ഷണം നൽകിയും അവയോടൊപ്പം സമയം ചെലവഴിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മകരസംക്രാന്തി ആഘോഷിച്ചത്. പശുക്കളും പശുക്കിടാങ്ങളും അടക്കമുള്ള ഒരു സംഘത്തോടൊപ്പം സമയം ചെലവഴിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പൗഷമാസത്തിൽ സൂര്യൻ മകര രാശിയിൽ പ്രവേശിക്കുന്ന സമയത്താണ് ഭാരതീയർ മകരസംക്രാന്തി ആഘോഷിക്കുന്നത്. ഹൈന്ദവ വിശ്വാസം അനുസരിച്ച് മകരസംക്രാന്തി ദിനത്തിലാണ് ശനിദേവനെ കാണാനായി പിതാവായ സൂര്യദേവൻ എത്തുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക വ്യത്യാസങ്ങളോടെ മകരസംക്രാന്തി ഉത്സവം ആഘോഷിക്കാറുണ്ട്.
ഭാരതത്തിൽ കൂടാതെ നേപ്പാൾ, തായ്‌ലൻഡ്, കമ്പോഡിയ , മാൻമാർ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ മകരസംക്രാന്തി ആഘോഷങ്ങൾ നടത്താറുണ്ട്. ഭാരതത്തിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ ലോഹ്രി, മാഗ് ബിഹു, മകര സംക്രാന്തി, പൊങ്കൽ എന്നിങ്ങനെ വിവിധ പേരുകളിലാണ് സംക്രാന്തി ആഘോഷങ്ങൾ നടക്കാറുള്ളത്.
ഹൈന്ദവ വിശ്വാസം അനുസരിച്ച് മകരസംക്രാന്തി ദിനത്തിൽ പശുക്കൾക്ക് ഭക്ഷണം നൽകുന്നത് പുണ്യകരമായി കരുതപ്പെടുന്നു. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഉള്ള പശുക്കൾക്ക് ഭക്ഷണം നൽകിയാണ് പ്രധാനമന്ത്രി മകരസംക്രാന്തി ആഘോഷിച്ചത്.
Discussion about this post