കോഴിക്കോട്: ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ട സംഭവത്തിൽ രണ്ട് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ. കോഴ ആവശ്യപ്പെട്ട കരീം പഴങ്കൽ, ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്ത് വിട്ട സണ്ണി കിഴക്കരക്കാട്ട് എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
മുക്കം കൊടിയത്തൂർ കോട്ടമ്മലിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിനാണ് കരീം കോഴ കോഴ ആവശ്യപ്പെട്ടത്. അൻപതിനായിരം രൂപയാണ് കരീം ആവശ്യപ്പെട്ടത്. കെ.പി.സി.സി നിർദേശ പ്രകാരം എൻ.കെ അബ്ദുറഹിമാനാണ് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കെതിരെയും നടപടിയെടുത്തതെന്ന് ഡിസിസി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരിൽ നിന്നാണ് മൊഴിയെടുത്തത്.
നിയമനത്തിനായി കരീം കോഴ ആവശ്യപ്പെടുന്നതിന്റെ റെക്കോർഡ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മാസം പന്ത്രണ്ടായിരം രൂപ ഓണറേറിയം ലഭിക്കുന്ന ജോലിക്കായാണ് കോഴ ആവശ്യപ്പെട്ടത്. സാധാരണ നിലയിൽ ഇത്തരം നിയമനങ്ങൾക്ക് വലിയ തുക വാങ്ങാറുണ്ടെന്നും പഞ്ചായത്തിന് പല ആവശ്യങ്ങളുണ്ടെന്നും ഒഡിയോയിൽ കേൾക്കാം.
Discussion about this post