കൊച്ചി: 2023 ൽ മാത്രം കേരളത്തിൽ സൈബർ തട്ടിപ്പിനിരയായവരുടെ കണക്ക് പുറത്ത് വിട്ട് കേരളാ പോലീസ് . കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 23,753 പേർക്ക് ഓൺലൈൻ തട്ടിപ്പിലൂടെ 201 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേരള പോലീസ് അറിയിച്ചു. ഓൺലൈൻ തട്ടിപ്പിനിരയായവർ അത് എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്യണമെന്നും, വൈകുന്ന ഓരോ നിമിഷവും പണം നഷ്ടപ്പെട്ട് പോകാനുള്ള സാധ്യത കൂടി കൊണ്ടിരിക്കുകയാണ് എന്നും കേരളാ പോലീസ് പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കി
ഈ തുകയുടെ 20 ശതമാനം തിരിച്ചുപിടിക്കാൻ സൈബർ വിംഗിന് കഴിഞ്ഞതായും തട്ടിപ്പ് നടത്താൻ ഉപയോഗിച്ച 5,107 ബാങ്ക് അക്കൗണ്ടുകൾ, 3,289 മൊബൈൽ നമ്പറുകൾ, 239 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, 945 വെബ്‌സൈറ്റുകൾ എന്നിവ ബ്ലോക്ക് ചെയ്‌തതായും പോലീസ് പറഞ്ഞു.
സംസ്ഥാന പോലീസ് മീഡിയ സെന്റർ പുറത്തിറക്കിയ പ്രസ്താവനയിൽ, സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ 1930 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത് തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതി നൽകാനുള്ള കാലതാമസം കേരള പോലീസ് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. പണം നഷ്ടപ്പെട്ട് രണ്ട് മണിക്കൂറിനുള്ളിൽ സൈബർ ഹെൽപ്പ് ലൈൻ നമ്പറായ 1930 ലേക്ക് വിവരം അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ പലപ്പോഴും പണം നിക്ഷേപിച്ച് 10 ദിവസത്തിന് ശേഷമാണ് പോലീസിന് പരാതികൾ ലഭിക്കുന്നത്. ഇത് തട്ടിപ്പുകാർക്ക് തുക പിൻവലിക്കാൻ മതിയായ സമയം നൽകുന്നു കേരളാ പോലീസ് വെളിപ്പെടുത്തി.
ഇത്തരം നിക്ഷേപ തട്ടിപ്പുകൾ ഒഴിവാക്കുന്നതിന് പണം നിക്ഷേപിക്കുന്നതിന് മുമ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് പരിശോധിച്ച് സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്ന് പോലീസ് ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
അടുത്തുള്ള ഏതെങ്കിലും ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടും സ്ഥാപനങ്ങളുടെ വിശ്വാസ്യത പരിശോധിക്കാവുന്നതാണ്.
സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഓൺലൈൻ തട്ടിപ്പുകളുടെ സംഭവങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ അറിയിക്കണമെന്നും കേരളാ പോലീസ് അഭ്യർത്ഥിച്ചു.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ രണ്ടുമണിക്കൂറിനകം [GOLDEN HOUR] തന്നെ വിവരം 1930 ൽ അറിയിക്കുക.
www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
Discussion about this post