ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ മുഹൂർത്തത്തിൽ എല്ലാ ശ്രീരാമ ഭക്തരും രാമമന്ത്രം ജപിക്കണമെന്നും വൈകിട്ട് അഞ്ച് തിരിയിട്ട നിലവിളക്ക് കത്തിക്കണം എന്നും അഭിപ്രായപ്പെട്ടതിന്റെ പേരിൽ ഗായിക കെ എസ് ചിത്രക്കെതിരെ കേരളത്തിലെ ഇടതുപക്ഷം രൂക്ഷമായ സൈബർ ആക്രമണം ആണ് നടത്തുന്നത്. അത്യന്തം വെറുപ്പും അറപ്പും ഉളവാക്കുന്ന രീതിയിലാണ് സിപിഎം പ്രവർത്തകർ ചിത്രക്കെതിരെ അധിക്ഷേപങ്ങൾ നടത്തുന്നത്.
സിപിഎം മഞ്ചാടി ബ്രാഞ്ച് സെക്രട്ടറിയായ സുദർശനൻ എസ് ചിത്രക്കെതിരെ നടത്തിയ അശ്ലീല അധിക്ഷേപം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയാണ്. ചിത്രയുടെ മരണപ്പെട്ടുപോയ മകളെ പോലും ഈ ഇടതുപക്ഷ നേതാവ് വെറുതെ വിടുന്നില്ല. സ്വന്തം മോളെ മുറിയിൽ നിന്നും ഇറക്കി വിട്ടിട്ട് സിനിമാക്കാരനുമായി ഇരുന്നപ്പോഴാണ് ആ കുഞ്ഞ് കുളത്തിൽ വീണ് മരിച്ചത് എന്നാണ് അറപ്പുളവാക്കുന്ന രീതിയിൽ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി സമൂഹമാദ്ധ്യമങ്ങളിൽ കമന്റ് ചെയ്തിരിക്കുന്നത്.
ദുബായിലെ സുഹൃത്തിന്റെ വസതിയിൽ വെച്ചായിരുന്നു ചിത്രയുടെ ഓട്ടിസം ബാധിതയായിരുന്ന മകൾ നീന്തൽ കുളത്തിൽ വീണ് മരണപ്പെട്ടിരുന്നത്. കേരളക്കരയാകെ കണ്ണീരോടെ ആയിരുന്നു ആ വാർത്ത കേട്ടത്. മകളുടെ മരണത്തെ തുടർന്ന് വലിയ ഷോക്കിലായിരുന്ന കെ എസ് ചിത്ര പിന്നീട് ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് സംഗീത ലോകത്തേക്ക് തിരിച്ചുവന്നത്. ഭഗവാനോടുള്ള അചഞ്ചലമായ ഭക്തിയാണ് തനിക്ക് ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരാൻ സഹായകരമായതെന്ന് കെ എസ് ചിത്ര പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇത്രക്കെതിരെ ഇത്രയും അറപ്പുളവാക്കുന്ന രീതിയിൽ അധിക്ഷേപം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.
Discussion about this post