തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ നിന്നും ഇന്ന് രാവിലെ തൃശൂരിലേക്ക് പുറപ്പെടും. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്‍റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം തൃശൂരേക്ക് പോകുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 7:45ന് എത്തുന്ന പ്രധാനമന്ത്രി 20 മിനിറ്റ് ദർശനത്തിനുശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്കു മടങ്ങും. 8:45 ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തൊട്ടടുത്ത 3 മണ്ഡപങ്ങളിലുമെത്തി നവ ദമ്പതികൾക്ക് ആശംസകൾ നൽകിയതിന് ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും അവിടെ നിന്നും ഏതാണ്ട് 9.45 ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും.
അതെ സമയം പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് അതീവ സുരക്ഷയാണ് ക്ഷേത്ര പരിസരത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ ബുധനാഴ്ച രാവിലെ ആറുമുതൽ 10 വരെ ഗുരുവായൂർ ക്ഷേത്രത്തിന്‍റെ 100 മീറ്റർ പരിധിക്കുള്ളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. അനുവദിക്കപ്പെട്ട കല്യാണക്കാരെയും ക്ഷേത്രം ഡ്യൂട്ടിക്കാരെയും മാത്രമേ കടത്തിവിടുകയുള്ളൂ.
തൃപ്രയാർ ക്ഷേത്രദർശനത്തിന് ശേഷം പതിനൊന്ന് മണിക്ക് വലപ്പാട് ഹെലിപ്പാഡിൽനിന്ന് കൊച്ചിയിലേക്കു മടങ്ങുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 12 മണിയോടെ വെല്ലിങ്ടൺ ഐലന്‍റിൽ എത്തും അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചതിനു ശേഷം 1:30ന് മറൈൻഡ്രൈവിൽ ബിജെപിയുടെ ശക്തികേന്ദ്ര സമ്മേളനത്തിൽ മോദി പങ്കെടുക്കും. തുടർന്ന് 2:40ന് വെല്ലിങ്ടൺ ഐലന്‍റിലേക്ക് മടങ്ങുന്ന അദ്ദേഹം മൂന്നുമണിയോടെ നെടുമ്പാശേരിയിൽ എത്തി ഡൽഹിയിലേക്ക് മടങ്ങും
ജനമനസ്സുകളിൽ വലിയ ആവേശമാണ് മോദിയുടെ കേരളാ സന്ദർശനം ഉണ്ടാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാൻ ഇരുവശങ്ങളിലും തടിച്ചു കൂടിയ ജനം ഉത്സവത്തിന്റെ പ്രതീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
Discussion about this post