എറണാകുളം: കൊച്ചിയിൽ ആരംഭിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് കൊച്ചിയുടെയും രാജ്യത്തിന്റെയും ഭാവി മാറ്റി മറിക്കും. ആഗോള കടൽ വ്യാപാരത്തിന്റെ കേന്ദ്രമാക്കി ഭാരതത്തെ മാറ്റുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൊച്ചിയിൽ 4000 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വൻ കുതിച്ചുചാട്ടമാണ് ഷിപ്പിംഗ് മേഖലയിൽ ഉണ്ടായത്. പദ്ധതികൾ കേരളത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തുവർഷം മുൻപു വരെ നമ്മുടെ തുറമുഖങ്ങളിൽ കപ്പലുകൾക്ക് കാത്തുകിടക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ, ആ സാഹചര്യം ഇപ്പോൾ ഇല്ലാതായിരിക്കുന്നു. ലോകത്തെ വൻകിട രാജ്യങ്ങളോട് കിടപിടിക്കുന്നതാണ് ഇന്ന് നമ്മുടെ തുറമുഖങ്ങൾ. ആഗോള കടൽവ്യാപാരത്തിന്റെ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് സൗഭാഗ്യ ദിനമാണെന്നും കേരളത്തിന്റെ വികസനോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ‘ആസാദി കാ അമൃത് കാലില്‍’ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുന്നതില്‍ രാജ്യത്തെ ഓരോ സംസ്ഥാനത്തിനും അതിന്റേതായ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ കൊച്ചിയിൽ നേരിട്ടെത്തിയ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദിയർപ്പിച്ചു. രാജ്യത്തിന്റെ വികസനത്തിന് കേരളം നൽകുന്ന പിന്തുണയുടെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ഇത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായി മെയ്ക്ക് ഇന്‍ കേരള മാറുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 4000 കോടിയുടെ മൂന്ന് പദ്ധതികൾ കേരളത്തിന്റെ മണ്ണിൽ സാദ്ധ്യമാകുന്നതിൽ അഭിമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post