ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ അവധി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇന്ത്യൻ ബാർ കൗൺസിൽ ആണ് ഈ ആവശ്യവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ സമീപിച്ചിരിക്കുന്നത്. മുഴുവൻ കോടതി ജീവനക്കാർക്കും അന്നേ ദിവസം അവധി നൽകണം എന്നാണ് ഹർജിയിലെ ആവശ്യം.
പ്രാണപ്രതിഷ്ഠയുടെ ഭാഗമായി രാജ്യത്തെ വിവിധയിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ കോടതി ജീവനക്കാർക്കും പങ്കെടുക്കണമെന്നാണ് ആഗ്രഹം. അതിനാൽ അന്നേ ദിവസം അവധി നൽകണമെന്ന് ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര നൽകിയ ഹർജിയിൽ പറയുന്നു. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. അതിനാൽ അടിയന്തിരമായി ഹർജി പരിഗണിക്കണം എന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഹർജി എന്ന് പരിഗണിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.
അടുത്ത തിങ്കളാഴ്ചയാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ. ഇതുവരെ ഏഴായിരം പേരെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാനായി ക്ഷണിച്ചിട്ടുണ്ട്. പ്രാണപ്രതിഷ്ഠയ്ക്കായുള്ള ക്ഷണം ഇപ്പോഴും തുടരുകയാണ്. രാഷ്ട്രീയ രംഗത്തെ പ്രമുഖർ, കായിക- സിനിമാ രംഗത്തെ പ്രമുഖർ, സന്യാസിമാർ എന്നിവരെയെല്ലാമാണ് ക്ഷണിച്ചിട്ടുള്ളത്.
Discussion about this post