ഗാന്ധിനഗർ : ഗുജറാത്തിലെ വഡോദരയിലെ ഹർനി മോട്നാഥ് തടാകത്തിൽ വിനോദയാത്രയ്ക്ക് വന്ന കുട്ടികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം. അപകടത്തെ തുടർന്ന് 16 പേർ മരണപ്പെട്ടതായി വഡോദര പോലീസ് അറിയിച്ചു. രണ്ട് അദ്ധ്യാപികമാരും 14 കുട്ടികളുമാണ് മരണപ്പെട്ടത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുശോചനങ്ങൾ രേഖപ്പെടുത്തി.
വഡോദരയിലെ ന്യൂ സൺറൈസ് സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ആണ് അപകടത്തിൽപ്പെട്ടത്. 23 കുട്ടികളും നാല് അദ്ധ്യാപകരും ആയിരുന്നു അപകടത്തിൽപ്പെട്ട ബോട്ടിൽ സഞ്ചരിച്ചിരുന്നത്. കുട്ടികൾ എല്ലാവരും ചേർന്ന് സെൽഫി എടുക്കാൻ ആയി ബോട്ടിന്റെ ഒരു വശത്തേക്ക് നീങ്ങിയതാണ് അപകടം ഉണ്ടാവാൻ കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇതോടെ ബോട്ട് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
അപകടമുണ്ടായ ഉടൻതന്നെ തടാകത്തിനു സമീപമുള്ളവരും പ്രദേശവാസികളും ഓടിയെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. വൈകാതെ തന്നെ ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി എങ്കിലും 16 പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രക്ഷപ്പെടുത്തിയ അദ്ധ്യാപകരെയും കുട്ടികളെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post