ന്യൂഡൽഹി : അനധികൃത നുഴഞ്ഞുകയറ്റത്തിനെതിരെ അതിശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യാപരമായ ഘടന കൃത്രിമമായി മാറ്റിയെഴുതാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് നുഴഞ്ഞുകയറ്റത്തിന് പിന്നിലെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തേക്ക് അനധികൃതമായി കടന്നുകൂടിയ ഓരോ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി പുറത്താക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നങ്ങൾ നിയന്ത്രണവിധേയമാക്കുക എന്നതല്ല, മറിച്ച് അവയെ വേരോടെ പിഴുതെറിയുക എന്നതാണ് മോദി സർക്കാരിന്റെ നയമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ഡൽഹിയിൽ നടന്ന അതിർത്തി സുരക്ഷാ സേനയുടെ വിശിഷ്ട സേവന മെഡലുകൾ വിതരണം ചെയ്യുന്ന ചടങ്ങിലും രുസ്തംജി മെമ്മോറിയൽ പ്രഭാഷണത്തിലും സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നിലവിലുള്ള എല്ലാ അനധികൃത നുഴഞ്ഞുകയറ്റക്കാരെയും നിയമപരമായി കണ്ടെത്തി നാടുകടത്തും. സ്വയം മടങ്ങാൻ തയ്യാറാകുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികൾ പൂർണ്ണമായും സുരക്ഷിതമാക്കാൻ ഒരു വർഷത്തിനകം അത്യാധുനിക സാങ്കേതികവിദ്യ കോർത്തിണക്കിയുള്ള ‘സ്മാർട്ട് ബോർഡർ’ പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചു.
ബംഗ്ലാദേശുമായും പാകിസ്താനുമായുമുള്ള ഇന്ത്യയുടെ 6,000 കിലോമീറ്ററിലധികം വരുന്ന അന്താരാഷ്ട്ര അതിർത്തി പൂർണ്ണമായും ഭേദിക്കാനാകാത്തതാക്കി മാറ്റുകയാണ് സ്മാർട്ട് ബോർഡർ ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി അതിർത്തികളിൽ മനുഷ്യ നിരീക്ഷണത്തിന് പുറമെ ഡ്രോൺ റഡാറുകൾ, ലേസർ അധിഷ്ഠിത സാങ്കേതികവിദ്യകൾ, അത്യാധുനിക തെർമൽ ക്യാമറകൾ എന്നിവ സ്ഥാപിക്കും.
അതിർത്തി മേഖലകളിലെ ജനസംഖ്യാ വ്യതിയാനങ്ങൾ നിരീക്ഷിക്കാനും തദ്ദേശീയരുടെ സുരക്ഷ ഉറപ്പാക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഉന്നതാധികാര ‘ഡെമോഗ്രഫി മിഷൻ’ ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് അമിത് ഷാ അറിയിച്ചു.









