ന്യൂയോർക്ക് : അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി സ്വന്തം മുഖമുള്ള കറൻസി നോട്ട് അച്ചടിക്കാൻ ഒരുങ്ങി പ്രസിഡണ്ട്. ഡൊണാൾഡ് ട്രംപിന്റെ മുഖചിത്രം ആലേഖനം ചെയ്ത 250 ഡോളറിന്റെ കറൻസി നോട്ട് അച്ചടിക്കാനാണ് നീക്കം നടക്കുന്നത്. അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നീക്കം. യു.എസ് പാർലമെന്റിന്റെ അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് കറൻസി അച്ചടിക്കാനുള്ള പ്രാരംഭ രൂപകൽപ്പനകളുമായി യു.എസ് ട്രഷറി മന്ത്രാലയത്തിലെ ട്രംപ് അനുകൂലികൾ മുന്നോട്ടു പോവുകയാണ്.
നിലവിലെ അമേരിക്കൻ നിയമപ്രകാരം ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ കറൻസി നോട്ടുകളിലോ മറ്റ് ഔദ്യോഗിക സാമ്പത്തിക രേഖകളിലോ ഉൾപ്പെടുത്താൻ അനുവാദമില്ല. ഈ നിയമപരമായ തടസ്സം മറികടക്കാൻ ട്രംപ് അനുകൂലികളായ ജനപ്രതിനിധികൾ പാർലമെന്റിൽ ഒരു പ്രത്യേക ബിൽ അവതരിപ്പിച്ചിട്ടുണ്ട്. യു.എസ് കോഡിന്റെ ‘ടൈറ്റിൽ 31’ ഭേദഗതി ചെയ്ത്, ജീവിച്ചിരിക്കുന്നതോ മുൻപ് പ്രസിഡന്റായിരുന്നതോ ആയ വ്യക്തികളെ കറൻസിയിൽ ഉൾപ്പെടുത്താൻ അനുമതി നൽകുന്നതാണ് ഈ പുതിയ ബിൽ.
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ സമാനതകളില്ലാത്ത വളർച്ചയിലേക്കും ഡോളറിന്റെ ആഗോള മേധാവിത്വത്തിലേക്കും നയിച്ച പ്രസിഡന്റ് ട്രംപിന്റെ ചരിത്രപരമായ സംഭാവനകളെ രാജ്യം 250-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ആദരിക്കാൻ ഇതിലും മികച്ചൊരു മാർഗ്ഗമില്ലെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ, വരാനിരിക്കുന്ന യു.എസ് കറൻസി നോട്ടുകളിൽ ട്രഷറി സെക്രട്ടറിയുടെ ഒപ്പിനൊപ്പം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പ് കൂടി ഉൾപ്പെടുത്തുമെന്ന് ട്രംപ് ഭരണകൂടം ഇതിനകം തന്നെ മറ്റൊരു ചരിത്രപരമായ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ഒപ്പ് യു.എസ് കറൻസിയിൽ വരുന്നത് ചരിത്രത്തിൽ ആദ്യമായാണ്.








