ആന്റിബയോട്ടിക്കുകളുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഇതുമായി ബന്ധപ്പെട്ട് എല്ലാ ഫാർമസിസ്റ്റ് അസോസിയേഷനുകൾക്കും ഡോക്ടർമാർക്കും നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. ഇനിമുതൽ ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുമ്പോൾ അതിന്റെ കൃത്യമായ കാരണം രോഗിയോട് വെളിപ്പെടുത്തിയിരിക്കണം എന്നാണ് ഡോക്ടർമാർക്കുള്ള നിർദ്ദേശം.
ഡോക്ടർമാരുടെ കുറിപ്പടി കൂടാതെ ആന്റിബയോട്ടിക്കുകൾ വിൽപ്പന നടത്താൻ പാടില്ലെന്ന് ഫാർമസിസ്റ്റ് അസോസിയേഷനുകൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട് . മനുഷ്യരുടെ ആരോഗ്യത്തിന് ഏറെ ഹാനികരമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുള്ളത്.
ആന്റിബയോട്ടിക്കുകൾ അമിതമായി പ്രോത്സാഹിപ്പിക്കരുതെന്നും ഡി ജി എച്ച് എസ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം എന്നും നിർദ്ദേശമുണ്ട്. ആഗോളതലത്തിൽ തന്നെ പൊതുജനാരോഗ്യത്തിന്റെ പ്രധാന ഭീഷണികളിൽ ഒന്നാണ് ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ അമിതമായി ഉപയോഗം മൂലമാണ് ഇത് സംഭവിക്കുന്നത്. 2019 ഏകദേശം 13 ലക്ഷം മരണങ്ങളാണ് ആഗോളതലത്തിൽ ഈ പ്രശ്നം മൂലം ഉണ്ടായിരിക്കുന്നത്.
സാധാരണ രീതിയിൽ ബാക്ടീരിയകളെ നശിപ്പിക്കാൻ ആണ് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഒരു രോഗി ഇത് ആവർത്തിച്ചു ഉപയോഗിക്കുമ്പോൾ ബാക്ടീരിയകൾ ആ മരുന്നിനെതിരെ പ്രതിരോധശേഷി വളർത്തിയെടുക്കുന്നു. അത്തരം സാഹചര്യമുണ്ടാകുമ്പോൾ പിന്നീട് ഈ പ്രശ്നം പരിഹരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഈ അവസ്ഥയാണ് ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് എന്ന് പറയുന്നത്.
Discussion about this post