തിരുവനന്തപുരം : പ്രതിഷേധം ശക്തമായതോടെ ഗായിക കെ എസ് ചിത്രക്കെതിരായ സൈബർ ആക്രമണത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചിത്രയും ശോഭനയും എല്ലാം നാടിന്റെ സ്വത്താണെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. അവരെ ഏതെങ്കിലും ഒരു പള്ളിയിൽ ആക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. ചിത്രയെ പോലുള്ള ഒരു പ്രതിഭ എടുത്ത നിലപാടാണ് വിമർശിക്കപ്പെടുന്നത്. എന്നാൽ അതിന്റെ പേരിൽ അവരെ അടച്ച് ആക്ഷേപിക്കാൻ ഇല്ല എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
എക്സാ ലോജിക്കിന്റെ പേരിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമം നടക്കുന്നത് എന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. പുറത്തുവരുന്ന റിപ്പോർട്ടുകൾ വസ്തുതകൾ ഉള്ളതല്ല. എക്സാലോജിക് ഉണ്ടാക്കിയ കരാറുകൾ പാർട്ടി പരിശോധിക്കേണ്ട ആവശ്യവുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്നതിനാൽ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കം ആണ് ഇപ്പോൾ നടക്കുന്നത്. പിണറായി വിജയനെ അപഹസിക്കാൻ വേണ്ടി നടത്തുന്ന കാര്യങ്ങളാണ് ഇതെല്ലാം. പാർട്ടി അതിനെ ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യും എന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
ബിനീഷ് കൊടിയേരിയുടെ കേസും വീണ വിജയന്റെ കേസും രണ്ടും രണ്ടാണ് എന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. കൊടിയേരി ബാലകൃഷ്ണൻ ജീവിച്ചിരുന്ന കാലത്ത് തുറന്ന മനസോടെ ആയിരുന്നു ബിനീഷിന്റെ കാര്യം ബിനീഷ് നോക്കിക്കൊള്ളണമെന്ന നിലപാട് എടുത്തത്. കേന്ദ്രത്തിനെതിരായി ദില്ലിയിൽ സിപിഎം നടത്തുന്ന സമരത്തിൽ സഹകരിക്കില്ല എന്ന പ്രതിപക്ഷ നിലപാടിന് യുഡിഎഫിൽ തന്നെ പൂർണ്ണ പിന്തുണ ഇല്ല എന്നും എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
Discussion about this post