യമൻ: പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം തകർക്കാനോ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളുമായി സംഘർഷത്തിനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കി ഹൂതി വക്താവ് മുഹമ്മദ് അബ്‌ദുൾ സലാം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കപ്പലുകൾ ഹൂതി ആക്രമണം നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഹൂതി വക്താവിന്റെ പ്രതികരണം വരുന്നതെന്ന് ശ്രദ്ധേയമാണ്
“ഇസ്രായേലിനെ തടയുകയും വ്യോമാക്രമണത്തിന് അമേരിക്കയോടും ബ്രിട്ടനോടും പ്രതികരിക്കുകയും ചെയ്യുകയല്ലാതെ ചെങ്കടലിലും പരിസരത്തും കപ്പൽ ഗതാഗതത്തിനുമേലുള്ള ആക്രമണം വിപുലീകരിക്കില്ലെന്ന് യെമനിലെ ഹൂത്തികൾ പറഞ്ഞു. സൗദി അറേബ്യയെയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെയും ലക്ഷ്യം വയ്ക്കാൻ സംഘം ഉദ്ദേശിക്കുന്നില്ല” ഹൂതി വക്താവ് മുഹമ്മദ് അബ്ദുൾസലാം- അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു
“സംഘർഷങ്ങൾ വിപുലീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത് ഞങ്ങളുടെ ആവശ്യമല്ല. ഒരു തുള്ളി രക്തം പോലും ചൊരിയുകയോ വലിയ ഭൗതിക നഷ്ടം സംഭവിക്കുകയോ ചെയ്യാത്ത ചില നിയന്ത്രണങ്ങൾ ഞങ്ങൾ ഏർപ്പെടുത്തി,” മുഹമ്മദ് അബ്ദുൾസലാം പറഞ്ഞു, “ഇത് ഇസ്രായേലിന്മേൽ മാത്രം കേന്ദ്രീകരിക്കുന്നതാണ്, അത് ലോകത്തിലെ മറ്റൊരു രാജ്യത്തെയും ഉദ്ദേശിച്ചല്ല, അബ്‌ദുൾ സലാം കൂട്ടിച്ചേർത്തു.
ഇത് ഹൂതികളുടെ നേരത്തെയുള്ള നിലപാടിൽ നിന്നുമുള്ള മയപ്പെടുത്തലായാണ് കരുതപ്പെടുന്നത്. നേരത്തെ ഇസ്രയേലുമായി ബന്ധപ്പെടുന്ന ഏതൊരു രാജ്യവും അതിന്റെ കപ്പലുകളും ഞങ്ങളുടെ സ്വാഭാവികമായ ലക്ഷ്യമാണ് എന്നായിരുന്നു ഹൂതികളുടെ നിലപാട്. അമേരിക്കയും ബ്രിട്ടനും യമനിൽ നടത്തിയ ശക്തമായ ആക്രമണങ്ങളും ഇറാനിൽ ഉണ്ടായ തീവ്രവാദ ആക്രമണങ്ങളും കാരണം ഹൂതികളുടെ നിലപാട് മയപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിട്ട് ഒക്‌ടോബർ മുതലാണ് ചെങ്കടലിൽ ഹൂതികൾ കപ്പലുകൾ ആക്രമിച്ചു തുടങ്ങിയത്. എന്നാൽ അവരുടെ പിറകിലുള്ള ശക്തിയായ ഇറാന്റെ മണ്ണിൽ നടന്ന ആക്രമണത്തെ തുടർന്ന് നിലപാട് മയപ്പെടുത്താൻ ഹൂതികൾ നിർബന്ധിതർ ആയി എന്നാണ് കരുതപ്പെടുന്നത്
Discussion about this post