ലക്‌നൗ: തിങ്കളാഴ്ച മറ്റൊരു ചരിത്ര മുഹൂർത്തത്തിന് കൂടി സാക്ഷിയാകാൻ ഒരുങ്ങുകയാണ് നമ്മുടെ ഭാരതം. അന്നാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ. ഈ ചടങ്ങ് പൂർത്തിയാകുന്നതോട് കൂടി ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ കുടികൊള്ളും. 84 സെക്കന്റ് മാത്രം നീണ്ടു നിൽക്കുന്നതാണ് രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ്. എന്താണ് ഈ പ്രാണപ്രതിഷ്ഠ?.
ഹിന്ദു ആചാര പ്രകാരം ഏറെ പ്രധാനപ്പെട്ട ചടങ്ങാണ് പ്രാണപ്രതിഷ്ഠ. വേദമന്ത്രങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ മൂർത്തിയെ പ്രതിഷ്ഠിക്കുന്നതിനെയാണ് പ്രാണപ്രതിഷ്ഠ എന്ന് പറയുന്നത്. യോഗശാസ്ത്ര പ്രകാരം വിഗ്രഹത്തിലേക്ക് ശക്തി പകരുന്ന ചടങ്ങാണ് പ്രാണപ്രതിഷ്ഠ. അതായത് ദേവന്റെ ചൈതന്യം വിഗ്രഹത്തിലേക്ക് ആവാഹിക്കുക. ഇതോടെ പ്രപഞ്ചത്തിന്റെ മുഴുവൻ ശക്തിയും വിഗ്രഹത്തിൽ കുടികൊള്ളും.
ഉച്ചയ്ക്ക് 12 മണിയ്ക്ക് ശേഷമാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഒരു മണിവരെ നീളും. എന്നാൽ 84 സെക്കന്റാണ് പ്രാണപ്രതിഷ്ഠയ്ക്കായുള്ള മുഹൂർത്തത്തിന്റെ ദൈർഘ്യം. ഇതുമായി ബന്ധപ്പെട്ട ജന്മനിയോഗം ലഭിച്ചതാകട്ടെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും.
ഐത്യഹ്യം അനുസരിച്ച് ഭഗവാൻ ശ്രീരാമൻ ജനിച്ചത് ഉച്ചയ്ക്ക് 12 മണിയ്ക്ക് ശേഷമാണെന്നാണ് വിശ്വാസം. ഇതേ തുടർന്നാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ 12 മണിയ്ക്ക് ശേഷം നിശ്ചയിച്ചത്. തിങ്കളാഴ്ച 12 മണി കഴിഞ്ഞ് 29 മിനിറ്റ് 8 സെക്കന്റിനും 30 മിനിറ്റ് 32 സെക്കന്റിനും ഇടയിലാണ് പ്രാണപ്രതിഷ്ഠ പൂർത്തിയാക്കേണ്ടത്. ഇതോടെ ശ്രീരാമ ചൈതന്യം രാംലല്ലയിൽ ആവാഹിക്കപ്പെടും. ഇത് കഴിഞ്ഞാൽ വിവിധ പൂജകൾ നടക്കും. ഇവയെല്ലാം പൂർത്തിയായാൽ വിഗ്രഹത്തിൽ ആരാധന ആരംഭിക്കും.
Discussion about this post