ലക്‌നൗ: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഭഗവാൻ ശ്രീരാമൻ ജന്മസ്ഥാനത്തേക്ക് തിരികെ എത്തിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇതൊരു പുതിയ കാലഘട്ടത്തിന്റെ ഉദയം ആണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രാണപ്രതിഷ്ഠ എന്ന അമൂല്യ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. സന്തോഷം കൊണ്ട് വാക്കുകൾ ഇടറുന്നു. ഇപ്പോഴും ശരീരം വിറയ്ക്കുകയാണ്. തന്റെ മനസ്സ് ഇപ്പോഴും ആ നിമിഷത്തിൽ തന്നെ തുടരുകയാണ്. രാം ല്ല ഇനി മുതൽ ടെന്റിൽ അല്ല. മറിച്ച് ശ്രീകോവിലിന് ഉള്ളിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നിമിഷം ഭഗവാൻ ശ്രീരാമനോട് ക്ഷമ ചോദിക്കാൻ കൂടിയുള്ള അവസരമായി എടുക്കുന്നു. രാമക്ഷേത്രം പൂർത്തിയാക്കാൻ ഇപ്പോൾ മാത്രമാണ് സാധിച്ചത്. ഭഗവാൻ തങ്ങളോട് ക്ഷമിക്കുമെന്നാണ് വിശ്വാസം.
ശ്രീരാമൻ ജീവിച്ചിരുന്നുവെന്ന് തെളിയിക്കാൻ നൂറ്റാണ്ടുകളോളം നിയമ പോരാട്ടം നടത്തേണ്ടതായി വന്നു. നീതി നൽകിയതിൽ ഇന്ത്യൻ നീതിന്യായ സംവിധാനത്തോട് നന്ദി ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post