തിരുവനന്തപുരം : കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച നോട്ടീസിന് മറുപടി നൽകി മുൻ ധനമന്ത്രി തോമസ് ഐസക്. വിഷയത്തിൽ തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് ഉണ്ടായിരുന്നത് എന്ന് തോമസ് ഐസക്ക് മറുപടിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡ് ആണ് കിഫ്‌ബി മസാല ബോണ്ട് കേസിൽ തീരുമാനങ്ങൾ എടുത്തതെന്നും തോമസ് ഐസക് ഇ ഡിയെ അറിയിച്ചു.
കിഫ്‌ബി മസാല ബോണ്ട് കേസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി തോമസ് ഐസകിന് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് തോമസ് ഐസക് ഇ ഡിക്ക് വിശദീകരണം നൽകിയിട്ടുള്ളത്. മസാല ബോണ്ട് കേസിൽ തനിക്ക് മാത്രമായി യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും സൂചിപ്പിച്ചു.
ഏഴു പേജുകൾ ഉള്ള മറുപടിക്കത്ത് ആയാണ് തോമസ് ഐസക്ക് ഇ ഡിക്ക് വിശദീകരണം നൽകിയിട്ടുള്ളത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ ധനസമാഹരണത്തിനായി കിഫ്‌ബി മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നതായുള്ള സിഎജി റിപ്പോർട്ടിനെ തുടർന്നാണ് ഇ ഡി കിഫ്ബി മസാല ബോണ്ട് കേസ് അന്വേഷണം ഏറ്റെടുത്തത്. കിഫ്ബി സി ഇ ഒ, ക്രമക്കേട് നടന്ന കാലഘട്ടത്തിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക് എന്നിവർക്കെതിരെയാണ് ഇ ഡി അന്വേഷണം നടത്തുന്നത്.
Discussion about this post