ചെന്നൈ : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പോരാട്ടങ്ങളാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാൻ കാരണമായതെന്ന് തമിഴ്നാട് ഗവർണർ ആർ എൻ രവി. 1942 നു ശേഷം മഹാത്മാഗാന്ധി നടത്തിയ സമരങ്ങൾ ഫലം കണ്ടിട്ടില്ല. സുഭാഷ് ചന്ദ്രബോസ് ഇല്ലായിരുന്നുവെങ്കിൽ 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ല എന്നും ആർ എൻ രവി അഭിപ്രായപ്പെട്ടു.
നേതാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു തമിഴ്നാട് ഗവർണർ. ഇന്ത്യൻ കരസേനയും നാവികസേനയും വ്യോമസേനയും ഒന്നിച്ച് നടത്തിയ വിപ്ലവമാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ കാരണമായത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്ലി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കടുത്ത ഇടപെടലുകൾ ആണ് ബ്രിട്ടീഷുകാർ ഗത്യന്തരം ഇല്ലാതെ ഇന്ത്യ വിട്ടു പോകാൻ കാരണമായത് എന്നും ടി എൻ രവി വ്യക്തമാക്കി. നേതാജി സുഭാഷ് ചന്ദ്രബോസിനെ കുറിച്ചും ഇന്ത്യൻ നാഷണൽ ആർമിയെ കുറിച്ചും രാജ്യത്തെ സർവകലാശാലകൾ ഗവേഷണം നടത്തണമെന്നും തമിഴ്നാട് ഗവർണർ ആവശ്യപ്പെട്ടു.
“ബ്രിട്ടീഷുകാർ രാജ്യം വിട്ട് പോയി വളരെ കാലം കഴിഞ്ഞപ്പോൾ നമ്മുടെ പൈതൃകവും സംസ്കാരവും ആത്മീയ ശ്രേഷ്ഠതയും നമ്മൾ മറന്നു. നമുക്ക് വേണ്ടി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളെയും നമ്മൾ മറന്നു. യഥാർത്ഥ സ്വാതന്ത്ര്യ സമര സേനാനികൾക്ക് അർഹമായ അംഗീകാരം ലഭിച്ചിട്ടില്ല. നേതാജിയുടെ സൈന്യത്തിൽ വനിതാ സേന പോലും ഉണ്ടായിരുന്നു. എന്നാൽ സ്വാതന്ത്ര്യം ലഭിച്ച് 7 തലമുറകൾക്ക് ശേഷമാണ് ഇന്ത്യൻ സൈന്യത്തിൽ സ്ത്രീകൾ പ്രധാന സ്ഥാനങ്ങളിൽ എത്തുന്നതെന്നും ആർ എൻ രവി വ്യക്തമാക്കി.
Discussion about this post