കോഴിക്കോട് : പെൻഷൻ മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനെ തുടർന്ന് ഭിന്നശേഷിക്കാരൻ ആയ വയോധികൻ ആത്മഹത്യ ചെയ്തു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫ് എന്ന പാപ്പച്ചനെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 77 വയസ്സായിരുന്നു. ഭിന്നശേഷിക്കാരിയായ ഒരു മകൾ മാത്രമായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്.
നേരത്തെ പെൻഷൻ മുടങ്ങിയതിനെതിരെ പാപ്പച്ചൻ പ്രതിഷേധിക്കുകയും മന്ത്രി, ജില്ലാ കളക്ടർ, പോലീസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. 15 ദിവസത്തിനകം പെൻഷൻ അനുവദിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യ ചെയ്യുമെന്ന് ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. പാപ്പച്ചന്റെയും ഭിന്നശേഷിക്കാരിയായ 47 വയസ്സുള്ള മകളുടെയും ഏക ആശ്രയമായിരുന്നു വികലാംഗ പെൻഷൻ.
ചൊവ്വാഴ്ച ഉച്ചയ്ക്ക് അയൽവാസികളാണ് പാപ്പച്ചനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ടെൻഷൻ ലഭിച്ചിട്ടും മാസങ്ങളായതിനാൽ പലരോടും കടം വാങ്ങിയിട്ടാണ് ജീവിക്കുന്നത് എന്ന് ഇദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിരുന്നു. മന്ത്രിക്കും പഞ്ചായത്തിലും നൽകിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകളെ ഇദ്ദേഹം ഒരു അനാഥാലയത്തിൽ ആക്കിയിരുന്നു. കടം വാങ്ങി മടുത്തതായും പെൻഷൻ ലഭിക്കാത്തതിനാൽ ഇനി ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയില്ല എന്നും ഇദ്ദേഹം സൂചിപ്പിച്ചിരുന്നതായി നാട്ടുകാരും വ്യക്തമാക്കി.
Discussion about this post