അഹമ്മദാബാദ്; രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയിൽ രാഷ്ട്രീയം ആരോപിച്ച പ്രതിപക്ഷത്തിന് വായടപ്പിക്കുന്ന മറുപടിയുമായി ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ. വോട്ട് ബാങ്ക് രാഷ്ട്രീയമൊക്കെ അന്നത്തെ സമയത്തായിരുന്നുവെന്നും 10 വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയത്തിന്റെ നിർവ്വചനം തന്നെ മാറ്റിമറിച്ചുവെന്നും നദ്ദ പറഞ്ഞു. അഹമ്മദാബാദിൽ ബിജെപിയുടെ ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു നദ്ദ.
ജാതി സെൻസസിന്റെ പേരിൽ വോട്ട് സമാഹരിക്കാൻ മാത്രമാണ് കോൺഗ്രസിനും ഇൻഡി സഖ്യത്തിലെ കക്ഷികൾക്കും താൽപര്യം എന്നാൽ ആ വിഭാഗങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ഇവർ ആരും ഒന്നും മിണ്ടുന്നില്ലെന്ന് നദ്ദ വിമർശിച്ചു. GYAN – (ഗരീബ്, യുവ, അന്നദാതാക്കൾ, നാരീശക്തി) എന്ന സങ്കൽപത്തിൽ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്നും നദ്ദ ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവർ, യുവാക്കൾ, അന്നദാതാക്കൾ, നാരീശക്തി ഇങ്ങനെ നാല് ജാതികൾ മാത്രമാണുളളതെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ ഇൻഡി സഖ്യം ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്ത് ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി.
ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കീഴിൽ 50 കോടി ജനങ്ങൾക്ക് ഒരു വർഷം അഞ്ച് ലക്ഷം രൂപയുടെ വരെ ചികിത്സാ ആനുകൂല്യങ്ങളാണ് സർക്കാർ നൽകുന്നത്. അത് അവരുടെ വരുമാനം അനുസരിച്ചാണ് അല്ലാതെ ജാതി തിരിച്ചല്ലെന്നും നദ്ദ തിരിച്ചടിച്ചു.
ഇവിടുത്തെ രാഷ്ട്രീയം സംസ്‌കാരം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റിക്കഴിഞ്ഞു. രാഷ്ട്രീയത്തിൽ സുതാര്യതയും വിശ്വാസ്യതയും കൊണ്ടുവന്നതിന് പുറമേ രാഷ്ട്രീയ പാർട്ടികളുടെ പ്രകടനമികവിന്റെ അടിസ്ഥാനത്തിൽ മാത്രം വോട്ട് എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചുവെന്നും നദ്ദ ചൂണ്ടിക്കാട്ടി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് നദ്ദ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗുജറാത്തിലെ 26 സീറ്റുകളിലും ഹാട്രിക് വിജയമാണ് ബിജെപിയെ കാത്തിരിക്കുന്നതെന്നും നദ്ദ പറഞ്ഞു.












