വയനാട് : രണ്ടുദിവസങ്ങളായി വയനാട് മാനന്തവാടിയിലും പരിസരപ്രദേശങ്ങളിലും അലഞ്ഞു തിരിയുന്ന കരടി നാട്ടുകാർക്ക് തലവേദന സൃഷ്ടിക്കുന്നു. മാനന്തവാടിയിലെ പരിസരങ്ങളിൽ ഉള്ള വീടുകളിൽ കയറുന്ന കരടി എണ്ണയും പഞ്ചസാരയും മോഷ്ടിക്കുന്നതായും പരാതിയുണ്ട്. ചൊവ്വാഴ്ച തരുവണ പാലിയാണ ഭാഗത്ത് കരടിയെ കണ്ടെത്തിയത് നാട്ടുകാരിൽ ഭീതി വിതച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രി മാനന്തവാടിക്ക് സമീപമുള്ള വള്ളിയൂർക്കാവിൽ വച്ചാണ് കരടിയെ കണ്ടതായി ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് തിങ്കളാഴ്ച അഞ്ചു കിലോമീറ്റർ അകലെയുള്ള തോണിച്ചാലിലും കരടിയെ കണ്ടെത്തി. ഈ പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ കരടിയുടെ നീക്കങ്ങൾ പതിഞ്ഞിട്ടുണ്ടായിരുന്നു.
പാലിയാണ സ്കൂൾ പരിസരത്തും കൊമ്മയാട് പള്ളിയുടെ പരിസരത്തുമാണ് കരടിയെ കണ്ടത്. ഈ പ്രദേശത്തെ വയലിലൂടെ ഓടുന്ന കരടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി പീച്ചങ്കോടി ക്വാറി റോഡിലെ രാജീവന്റെ വീട്ടിലായിരുന്നു കരടി ആദ്യം കയറിയത്. അടുക്കളയിൽ നിന്നും വെളിച്ചെണ്ണ നിറച്ചു വെച്ചിരുന്ന പ്ലാസ്റ്റിക് കുപ്പി കരടി എടുത്തുകൊണ്ടുപോയി കല്ലുകൊണ്ട് അടിച്ചു പൊട്ടിക്കാൻ ശ്രമിച്ചിരുന്നു. വീട്ടുകാർ ഉണർന്ന് ബഹളം വച്ചതോടെ കരടി ഓടി പോവുകയായിരുന്നു. എന്നാൽ ചൊവ്വാഴ്ച പകൽ സമയത്തും കരടിയെ പരിസരപ്രദേശങ്ങളിൽ കണ്ടതോടെ നാട്ടുകാർ ആശങ്കയിലാണ്.
Discussion about this post