മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ഡബിൾസിൽ സെമിയിലെത്തിയ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയ്ക്ക് ഇരട്ടി മധുരം. ഓസ്‌ട്രേലിയൻ പങ്കാളി മാത്യു എബ്ദേനുമൊത്താണ് ബൊപ്പണ്ണ സെമിയിൽ കടന്നത്. 43 കാരനായ രോഹൻ ബൊപ്പണ്ണ ഇതോടെ ഡബിൾസിൽ ഒന്നാം റാങ്കിലേക്കുമെത്തി.
ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും രോഹൻ ബൊപ്പണ്ണ സ്വന്തമാക്കി. ഇതാദ്യമായിട്ടാണ് ബൊപ്പണ്ണ ലോകറാങ്കിംഗിൽ ഒന്നാമത് എത്തുന്നത്. നാൽപതും അതിന് മുകളിലും പ്രായമുളളവർക്ക് ഇത് ഏതെങ്കിലും തരത്തിൽ പ്രചോദനമാകുമന്നാണ് കരുതുന്നതെന്ന് രോഹൻ ബൊപ്പണ്ണ പറഞ്ഞു.
യോഗയാണ് തന്റെ നേട്ടത്തിന് വലിയ കാരണമെന്നും ബൊപ്പണ്ണ പറഞ്ഞു. യോഗ കാലുകൾക്കും ശരീരത്തിനും കരുത്ത് പകരുക മാത്രമല്ല ടെന്നീസ് കോർട്ടുകളിൽ എന്നെ ശാന്തനാക്കുന്നതും യോഗയാണെന്ന് ബൊപ്പണ്ണ പറഞ്ഞു.
അർജന്റീനിയൻ താരങ്ങളായ മാക്‌സിമോ ഗോൺസാലസ്, ആന്ദ്രേസ് മൊൾട്ടേനി സഖ്യത്തെയാണ് ബൊപ്പണ്ണയും എബ്ദേനും ക്വാർട്ടറിൽ തോൽപിച്ചത്. 6-4, 7-6 (7-5) എന്ന സ്‌കോറിനായിരുന്നു വിജയം. കഴിഞ്ഞ സീസണിൽ മാർച്ചിൽ നടന്ന ഇന്ത്യ വെൽസ് ടൂർണമെന്റിൽ ഡബിൾസിൽ കിരീടം സ്വന്തമാക്കിയത് ബൊപ്പണ്ണ- എബ്ദേൻ സഖ്യമായിരുന്നു.
ബൊപ്പണ്ണയെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെ രംഗത്തെത്തി. പ്രായം വെറും നമ്പർ മാത്രമെന്നും നമ്പർ വൺ മറ്റൊരു നമ്പരാണെന്നുമായിരുന്നു എക്‌സിലൂടെ സച്ചിന്റെ പ്രതികരണം.
Discussion about this post