ചെന്നൈ : പള്ളിക്കമ്മറ്റി അംഗത്തെ പള്ളിമേടയിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ ആയിരുന്ന വൈദികൻ കീഴടങ്ങി. പള്ളി വികാരിയായ റോബിൻസൺ ആണ് കീഴടങ്ങിയത്. തമിഴ്നാട് കന്യാകുമാരിയിൽ ആയിരുന്നു സംഭവം നടന്നത്. തിങ്കൾചന്ത മടുത്തുവിള സ്വദേശി സേവ്യർ കുമാർ ആണ് കൊല്ലപ്പെട്ടത്.
പള്ളിയിലെ ഫണ്ട് വൈദികൻ ഉൾപ്പെടെയുള്ളവർ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 2:30 ന് ആയിരുന്നു സേവ്യറുമായുള്ള തർക്കത്തെ തുടർന്ന് പള്ളി വികാരി ആയ റോബിൻസൺ തേപ്പ് പെട്ടി കൊണ്ട് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് വൈദികൻ റോബിൻസൺ അടക്കം 13 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പള്ളിയുടെ ഫണ്ട് വൈദികൻ ഉൾപ്പെടെയുള്ള സംഘം തിരിമറി നടത്തുന്നതായി സേവ്യർ നേരത്തെ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലം സേവ്യറിന്റെ ഭാര്യയെ പള്ളി വക സ്കൂളിൽ നിന്നും വൈദികൻ സസ്പെൻഡ് ചെയ്തു. സേവ്യർ നേരിട്ടെത്തി മാപ്പ് എഴുതി നൽകിയാലേ ഭാര്യയുടെ സസ്പെൻഷൻ പിൻവലിക്കൂ എന്ന് വൈദികൻ അറിയിച്ചതിനെ തുടർന്നാണ് ശനിയാഴ്ച ഉച്ചയ്ക്ക് സേവ്യർ പള്ളിമേടയിൽ എത്തിയത്. തുടർന്ന് നടന്ന തർക്കത്തിൽ വൈദികനും മറ്റു പള്ളി കമ്മിറ്റി അംഗങ്ങളും ചേർന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ സേവ്യർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
Discussion about this post