പാട്ന : നിതീഷ് കുമാർ ഇൻഡി സഖ്യം വിടാനായി കാരണമായത് രാഹുൽ ഗാന്ധിയുടെ നിലപാടുകൾ ആണെന്ന ആരോപണം ശക്തമായിരിക്കെ നിതീഷ് കുമാറിന്റെ മുന്നണി മാറ്റത്തിനെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി. ” കുറച്ചു സമ്മർദ്ദം ഉണ്ടായ ഉടൻതന്നെ അയാൾ യു ടേൺ ചെയ്യുകയായിരുന്നു. ഞങ്ങൾക്ക് എന്തായാലും നിതീഷ് കുമാറിനെ ആവശ്യമില്ല” എന്നാണ് ബീഹാറിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെ രാഹുൽ ഗാന്ധി പരിഹസിച്ചത്.
ബീഹാറിലെ പൂർണിയ ജില്ലയിൽ ഇന്ന് നടന്ന ഒരു പൊതുയോഗത്തിൽ വെച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ഈ വിവാദ പരാമർശം. ജനുവരി 13ന് നടന്ന പ്രതിപക്ഷ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ രോഷാകുലനായാണ് നിതീഷ് കുമാർ ഇൻഡി സഖ്യം വിടാനായി തീരുമാനിക്കുന്നത്. സഖ്യത്തിന്റെ കോർഡിനേറ്റർ സ്ഥാനത്തേക്ക് നിതീഷ് കുമാറിന്റെ പേര് പരാമർശിക്കപ്പെട്ടപ്പോൾ അത് മമതാ ബാനർജിയുമായി ആലോചിച്ച ശേഷം മാത്രമേ തീരുമാനിക്കാൻ ആകൂ എന്നായിരുന്നു രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നത്. ഈ പ്രസ്താവനയാണ് നിതീഷ് കുമാറിനെ ചൊടിപ്പിച്ചത് എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ബീഹാറിലെ സാമൂഹ്യനീതിക്കായി ഇൻഡി സഖ്യം പോരാടുമെന്നും പൂർണിയ ജില്ലയിൽ നടന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. എന്നാൽ ആ പോരാട്ടങ്ങൾക്ക് നിതീഷ് കുമാറിന്റെ ആവശ്യമില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയുടെ നിലപാടുകളാണ് സഖ്യത്തിലെ പല കക്ഷികളും വിട്ടുപോകുന്നതിന് കാരണം എന്നുള്ള ആരോപണം നിലനിൽക്കെ ഉള്ള രാഹുലിന്റെ ഇത്തരം പ്രസ്താവനകൾ വലിയ വിവാദമാണ് സൃഷ്ടിക്കുന്നത്.
Discussion about this post