തിരുവനന്തപുരം : പൊതുജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മാന്യമാക്കുന്നതിനായി പുതിയ സർക്കുലർ പുറത്തിറക്കി ഡിജിപി. പോലീസ് നടപടികളുടെ ഓഡിയോയോ വീഡിയോയോ പൊതുജനങ്ങൾക്കും പകർത്താമെന്ന് പുതിയ സർക്കുലർ വ്യക്തമാക്കുന്നു. സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് ആണ് പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഇപ്പോൾ ഇങ്ങനെ ഒരു സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്.
പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനകാലത്ത് പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനുള്ള ബോധവൽക്കരണം നടത്തണമെന്നും പുതിയ സർക്കുലർ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥർ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ പാലിക്കേണ്ട മര്യാദകളെ കുറിച്ച് മുൻപും വിവിധ സർക്കുലറുകളിൽ പരാമർശം ഉണ്ടെങ്കിലും ഇവയൊന്നും പാലിക്കപ്പെടുന്നില്ല എന്നാണ് ഡിജിപിയുടെ കണ്ടെത്തൽ.
പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങളോട് ചില പോലീസ് ഉദ്യോഗസ്ഥർ മാന്യതയില്ലാതെയും അന്തസ്സിന് നിരക്കാത്ത രീതിയിലും പെരുമാറുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ചില ഉദ്യോഗസ്ഥർ അധിക്ഷേപത്തോടെയോ സഭ്യതയില്ലാതെയോ ആണ് സംസാരിക്കുന്നത് എന്നും സർക്കുലർ സൂചിപ്പിക്കുന്നു.
പാലക്കാട് ആലത്തൂർ കോടതിയിൽ വച്ച് പോലീസുദ്യോഗസ്ഥനും അഭിഭാഷകനും തമ്മിൽ ഉണ്ടായ വാക്കേറ്റവും അസഭ്യ പ്രയോഗങ്ങളും വലിയ വിവാദമായ സാഹചര്യത്തിലാണ് ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെട്ടത്. എല്ലാ ഉദ്യോഗസ്ഥരും ജനങ്ങളോട് മാന്യമായി പെരുമാറാൻ ബാധ്യസ്ഥരാണ് എന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് പോലീസുകാരുടെ പെരുമാറ്റത്തിൽ മാന്യത വർദ്ധിപ്പിക്കാനായി പുതിയ സർക്കുലർ പുറത്തിറക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.
Discussion about this post