കൊല്ലം : രോഗം പകർത്തുക എന്ന ലക്ഷ്യത്തോടെ എയ്ഡ്സ് രോഗിയായ യുവാവ് 10 വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തിൽ കോടതി ശിക്ഷ പ്രഖ്യാപിച്ചു. മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവും പിഴയുമാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പുനലൂർ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.
കൊല്ലം പുനലൂരിൽ 2020ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എയ്ഡ്സ് രോഗിയായ 49 വയസ്സുകാരനായ പ്രതി രോഗം പകർത്തുക എന്ന ലക്ഷ്യത്തോടെ പരിചയക്കാരുടെ മകനായ 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പുനലൂർ ഇടമണ്ണ് സ്വദേശികളുടെ മകനാണ് ക്രൂര പീഡനത്തിന് ഇരയായത്. പ്രതിയുടെ ക്രൂരത സമാനതകൾ ഇല്ലാത്തതാണെന്ന് വിലയിരുത്തിയ കോടതി ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.
പ്രതി മൂന്നുവർഷം ജീവപര്യന്തത്തോടൊപ്പം 22 വർഷം കഠിനതടവ് അനുഭവിക്കുകയും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും ഒടുക്കേണ്ടതുണ്ട്. പിഴ അടച്ചില്ലെങ്കിൽ 9 മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതിവിധിയിൽ സൂചിപ്പിക്കുന്നു. തെന്മല പോലീസ് ആണ് ഈ കേസ് അന്വേഷിച്ചിരുന്നത്. എച്ച്ഐവി ബാധിതനായി ചികിത്സയിലിരിക്കുന്ന വ്യക്തിയാണ് പ്രതി. ശിക്ഷാപ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി.
Discussion about this post