കോഴിക്കോട് : മൂന്നാം സീറ്റ് എന്ന മുസ്ലിംലീഗിന്റെ ആവശ്യം ഗൗരവതരമാണെന്ന് ലീഗ് നേതാവ് പി എം എ സലാം. വളരെ സീരിയസ് ആയാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. സീരിയസ് അല്ലാത്ത ഒരു കാര്യവും ലീഗ് പറയാറില്ലെന്നും പി എം എ സലാം വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള വ്യക്തമായ നിലപാട് പി കെ കുഞ്ഞാലിക്കുട്ടി തന്നെ പറഞ്ഞു കഴിഞ്ഞു എന്നും സലാം അഭിപ്രായപ്പെട്ടു.
മൂന്നാം സീറ്റ് വിഷയത്തിൽ എല്ലാവർക്കും സന്തോഷം ഉണ്ടാക്കുന്ന തീരുമാനം യുഡിഎഫിൽ നിന്നും ഉണ്ടാകും എന്ന് തന്നെയാണ് കരുതുന്നത്. ലീഗിന് പ്രയാസം ഉണ്ടാക്കിയിട്ട് കോൺഗ്രസോ കോൺഗ്രസിന് പ്രയാസം ഉണ്ടാക്കിയിട്ട് ലീഗോ ഒരു തീരുമാനം എടുക്കാറില്ല. അതിനാൽ തന്നെ മൂന്നാം സീറ്റിനെ കുറിച്ചുള്ള കാര്യം അഞ്ചാം തീയതിയിലെ യോഗത്തിൽ തീരുമാനമാകും. തെക്ക്, വടക്ക് ഭേദമില്ലാതെ ഏത് സീറ്റിൽ നിന്നാലും ജയിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ് എന്നും പി എം എ സലാം വ്യക്തമാക്കി.
ജ്ഞാൻവാപി വിഷയത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ കോൺഗ്രസ് പങ്കെടുക്കാത്തതിൽ അസ്വഭാവികത ഒന്നും തന്നെ ഇല്ല എന്നും പി എം എ സലാം അഭിപ്രായപ്പെട്ടു. മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും കോൺഗ്രസിന് പങ്കെടുക്കാൻ സാധിക്കണം എന്നില്ല. പല പരിപാടികളും ലീഗ് ഒറ്റയ്ക്കാണ് നടത്താറുള്ളത് എന്നും സലാം വ്യക്തമാക്കി. ജ്ഞാൻവാപി പോലെയുള്ള കാര്യങ്ങളിൽ എല്ലാം മതേതര പാർട്ടികളും ഒന്നിച്ച് പ്രതിഷേധിക്കേണ്ടതാണ് എന്നും പി എം എ സലാം കൂട്ടിച്ചേർത്തു.
Discussion about this post