ന്യൂഡൽഹി: ആം ആദ്മി പാർട്ടിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അഴിമതിയുടെ കിരീടം വയ്ക്കാത്ത രാജാക്കന്മാരെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല. െമാഹല്ല ക്ലിനിക്കുകളിലെ വ്യാജ ലാബ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് അഴിമതി വിരുദ്ധ ബ്യൂറോ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. കെജ്രിവാളും കൂട്ടരും അഴിമതി നടത്താത്ത ഒരു വകുപ്പ് പോലുമില്ലെന്നും അദ്ദേഹം കുറ്റപ്പൈടുത്തി.
‘മദ്യനയ കുംഭകോണം മാത്രമല്ല, മൊഹല്ല ക്ലിനിക്ക് എന്ന പേരിൽ ലാബ് പരിശോധനകളിലും മരുന്നുകളിലും ഇവർ അഴിമതി കാണിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, മദ്യം, മരുന്ന്, പരിശോധനകൾ, ബസ്, എന്നിങ്ങനെ എല്ലാ മേഖലകളിലും അവർ അഴിമതി നടത്തി. അഴിമതിയുടെ റെക്കോർഡ് ആണ് എല്ലായിടത്തും. ഇപ്പോൾ അതെല്ലാം പുറത്ത് വന്നിരിക്കുകയാണ്. മൊഹല്ല ലാബിൽ പരിശോധിച്ച എല്ലാ രേഖകളും വ്യാജമാണെന്നാണ് കണ്ടെത്തൽ. ഇലാബിൽ പരിശോധന നടത്തിയെന്ന് പറയുന്ന രോഗികളെല്ലാം യഥാർത്ഥ രോഗികളല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ആളുകൾ ലാബിനെ ലോകോത്തരം എന്നാണ് വിളിച്ചിരുന്നത്. എന്നാൽ, യഥാർത്ഥത്തിൽ ഇത് മൂന്നാംതരമെന്ന് തെളിഞ്ഞിരിക്കുകയാണ്’- അദ്ദേഹം പറഞ്ഞു.
ലാബുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർന്നപ്പോൾ ഉത്തരം പറയേണ്ടതിന് പകരം ബാലിയാട് കളിക്കുകയാണ്. ഇനി നാടകം അരങ്ങേറും. പ്രതിഷേധങ്ങൾ നടക്കും. അപ്പോഴും ചോദ്യങ്ങൾക്ക് ഉത്തരം മാത്രം നൽകില്ല. അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ അന്വേഷണം അനുസരിച്ച് 2023 ഫെബ്രുവരി മുതൽ ഡിസംബർ വരെ 22 ലക്ഷം പരിശോധനകൾ സ്വകാര്യ ലാബുകൾ നടത്തിയിട്ടുണ്ട്. ഇതിനായി 4.63 കോടി രൂപയാണ് ഡൽഹി സർക്കാർ നൽകിയിരിക്കുന്നത്. ഇതിലെ 65000 പരിശോധനകൾ വ്യാജമാണെന്നാണ് കണ്ടെത്തൽ. ഇവർ നൽകിയിട്ടുള്ള പല നമ്പറുകൾ വഴി അന്വേഷിച്ചപ്പോൾ ഈ നമ്പറുകളുടെ ഉടമസ്ഥരിൽ 63 ശതമാനം പേരും മൊഹല്ല ലാബിൽ പരിശോധിക്കുക പോയിട്ട് ലാബ് കണ്ടിട്ടു പോലുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും ഷെഹ്സാദ് പൂനവല്ല വ്യക്തമാക്കി.
നേരത്തെ ഡൽഹി ഗവർണർ വികെ സക്‌സേന മൊഹല്ലാ ലാബിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. രോഗികളുടെ സന്ദർശനം രേഖപ്പെടുത്താൻ ഉപയോഗിച്ചിട്ടുള്ള മൊബൈൽ നമ്പറുകളിൽ പലതും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു ലാബ് റെക്കോർഡിൽ 999999999 എന്ന നമ്പർ പല രോഗികൾക്കായി 3092 തവണയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ പല നമ്പറുകളും വ്യാജമാണെന്നാണ് കണ്ടെത്തൽ.
Discussion about this post