ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിക്കും ഭാര്യ ബുഷ്‌റാ ബിബിക്കും വീണ്ടും തിരിച്ചടി. ഇസ്ലാമിക നിയമം ലംഘിച്ചെന്ന കേസിൽ ഇമ്രാൻ ഖാനെയും ബുഷ്‌റാ ബിബിയെയും ഏഴ് വർഷം തടവിന് വിധിച്ചു. ഇമ്രാൻ ഖാനുമായുള്ള വിവാഹം ഇസ്ലാം നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബുഷ്‌റ ബീബിയുടെ മുൻ ഭർത്താവ് ഖവാർ മനേക നൽകിയ ഹർജിയിലാണ് നടപടി.
ഇമ്രാൻ ഖാന്റെയും ബുഷ്റ ബീബിയുടെയും വഞ്ചനയാണെന്നും താനുമായുള്ള വിവാഹമോചനത്തിന് ശേഷമുള്ള ഇദ്ദ കാലഘട്ടം അവസാനിക്കുന്നതിന് മുൻപായിരുന്നു എന്നും ഖവാർ മനേക ഹർജിയിൽ വ്യക്തമാക്കുന്നു. ഇമ്രാൻ ഖാൻ തന്റെ ജീവിതം നശിപ്പിച്ചുവെന്നും ബുഷ്‌റയുടെ മുൻ ഭർത്താവ് ഹർജിയിൽ പറയുന്നുണ്ട്.
നാലാമത്തെ കോടതി ശിക്ഷാ വിധിയാണ് ഇമ്രൻ ഖാനെതിരെ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം 14 വർഷം തടവിന് ഇമ്രാൻ ഖാനെയും ഭാര്യയെയും ശിക്ഷിച്ചിരുന്നു. തോഷഖാന കേസിലാണ് ഇരുവരെയും ശിക്ഷിച്ചത്. പത്ത് വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും ഇരുവർക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഇത് കൂടാതെ 787 ലക്ഷം പാകിസ്താനി രൂപ പിഴയും വിധിച്ചിട്ടുണ്ട്.









