പത്തനംതിട്ട ജില്ലയിലെ ഏറ്റവും നിർണ്ണായകമായ മണ്ഡലങ്ങളിലൊന്നായ ആറന്മുള ഇത്തവണ കേരളം ഉറ്റുനോക്കുന്ന പോരാട്ടഭൂമിയായി മാറിക്കഴിഞ്ഞു. വികസനത്തുടർച്ചയുമായി ഇടതും, മണ്ഡലം തിരിച്ചുപിടിക്കാൻ വലതും, അട്ടിമറി വിജയത്തിനായി ബിജെപിയും കച്ചമുറുക്കുമ്പോൾ ആറന്മുളയിലെ രാഷ്ട്രീയചിത്രം സങ്കീർണ്ണമാണ്.
പത്തനംതിട്ട നഗരസഭയും ആറന്മുള, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ആറന്മുള മണ്ഡലം. ഒരുകാലത്ത് കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു ഈ മണ്ഡലം. കെ. ഗോപിനാഥൻ പിള്ള, കെ. കെ ശ്രീനിവാസൻ തുടങ്ങിയ പ്രമുഖർ പ്രതിനിധീകരിച്ച ചരിത്രമുണ്ട്. എന്നാൽ 2016-ൽ വീണ ജോർജിലൂടെ ഇടത് മുന്നണി മണ്ഡലം പിടിച്ചെടുത്തതോടെ ചിത്രം മാറി. വിമാനത്താവള വിരുദ്ധ സമരം മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്.
2021 ൽ വീണ ജോർജ് 16,796 വോട്ടുകൾക്കാണ് ജയം സ്വന്തമാക്കിയത് എങ്കിൽ ഇത്തവണ വലിയ പോരാട്ടമാണ് മണ്ഡലത്തിൽ നടക്കാൻ പോകുന്നത്. വീണ ജോർജ് തന്നെയാണ് ഇത്തവണയും എൽഡിഎഫ് സ്ഥാനാർഥി. സിറ്റിംഗ് എംഎൽഎയും മന്ത്രിയുമെന്ന നിലയിലുള്ള വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന് എൽഡിഎഫ് വിശ്വസിക്കുന്നു. മൂന്നാം അങ്കത്തിന് ഇറങ്ങുമ്പോൾ ഭരണത്തുടർച്ചയാണ് ലക്ഷ്യം.
ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഢലത്തിൽ അവരുടെ സ്ഥാനാർഥി കുമ്മനം രാജശേഖരൻ ആണ്. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നേതാവ് എന്ന നിലയിൽ കുമ്മനത്തിന് മണ്ഡലത്തിൽ വലിയ സ്വീകാര്യതയുണ്ട്. ബിജെപി ഇത്തവണ ഏറ്റവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്ന എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാണിത്.
യുവജന നേതാവായ അബിൻ വർക്കിയെ രംഗത്തിറക്കി യുവാക്കളുടെ വോട്ട് പിടിക്കാനാണ് കോൺഗ്രസ് നീക്കം. മണ്ഡലം തിരിച്ചുപിടിക്കാൻ ശക്തമായ ഒരു പുതുമുഖത്തെ വേണമെന്ന ആവശ്യമാണ് കോൺഗ്രസിനുള്ളിൽ. മണ്ഡലത്തിന്റെ വികസനത്തിന്റെ കാര്യത്തിലേക്ക് വന്നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ നവീകരണം, റൂട്ടുകൾ മെച്ചപ്പെടുത്തിയത്, ടൂറിസം പദ്ധതികൾ എന്നിവ എൽഡിഎഫ് ഉയർത്തിക്കാട്ടുന്നു.
ശബരിമല ഭാഗമായ മണ്ഡലമായതിനാൽ വിശ്വാസപരമായ വിഷയങ്ങൾ വോട്ടിംഗിനെ സ്വാധീനിക്കും. ഇത് ബിജെപിക്കും യുഡിഎഫിനും അനുകൂലമാകുമെന്ന് ഇരുപാർട്ടികളും കരുതുന്നു. കർഷകർ ഏറെയുള്ള മണ്ഡലത്തിൽ റബ്ബർ വിലയും കാർഷിക പ്രതിസന്ധിയും വലിയ ചർച്ചയാണ്. കുമ്മനം രാജശേഖരൻ എത്തുമ്പോൾ പഴയ സമരവീര്യവും പരിസ്ഥിതി വിഷയങ്ങളും വീണ്ടും സജീവമാകും.








