പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിൽ മുറുകുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്ന കരുതലോടെയുള്ള നിലപാടിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ. ഇത് ഇന്ത്യയുടെ യുദ്ധമല്ലെന്നും 48 ലക്ഷത്തോളം വരുന്ന പ്രവാസികളുടെ സുരക്ഷയും രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങളും കണക്കിലെടുത്ത് സർക്കാർ സ്വീകരിക്കുന്ന ‘തന്ത്രപരമായ സ്വയംഭരണ’ നയം ശരിയാണെന്നും മനീഷ് തിവാരി അഭിപ്രായപ്പെട്ടു.
മധ്യേഷ്യയിലെ പ്രശ്നങ്ങളിൽ ഇന്ത്യ എപ്പോഴും ഒരു പരിമിതമായ പങ്ക് മാത്രമേ വഹിച്ചിട്ടുള്ളൂ എന്ന് തിവാരി ചൂണ്ടിക്കാട്ടി. “നമ്മുടെ ഊർജ്ജ സുരക്ഷയും പ്രവാസികളുടെ ക്ഷേമവും മുൻനിർത്തി സർക്കാർ അതീവ ജാഗ്രത പാലിക്കുന്നത് ഉചിതമാണ്. വൈരുദ്ധ്യാത്മകമായ സാഹചര്യങ്ങളിൽ സ്വന്തം താത്പര്യം സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകാനാവുന്നത് നയതന്ത്ര വിജയമാണ്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മൗനത്തെ ഭീരുത്വമായി കാണേണ്ടതില്ലെന്ന് ശശി തരൂരും വ്യക്തമാക്കി. അന്താരാഷ്ട്ര നിയമമനുസരിച്ച് ഇറാനെതിരെയുള്ള യുദ്ധം ന്യായീകരിക്കാനാവില്ലെങ്കിലും, ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തി വിവേകപൂർണ്ണമായ മൗനം പാലിക്കുന്നത് ആവശ്യമാണെന്ന് അദ്ദേഹം തന്റെ ലേഖനത്തിൽ കുറിച്ചു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ‘അണിചേരാ നയം’ ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ മാറ്റം വരുത്തിക്കൊണ്ടാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. വാചകക്കസർത്തുകളേക്കാൾ പ്രായോഗിക ബുദ്ധിയാണ് ഇത്തരം സന്ദർഭങ്ങളിൽ വേണ്ടതെന്നും തരൂർ കൂട്ടിച്ചേർത്തു.
ഇറാന്റെ മുൻ പരമോന്നത നേതാവ് അലി ഹൊസൈനി ഖമേനിയുടെ മരണത്തിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്താൻ വൈകിയതിനെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വിമർശിച്ചിരുന്നു.









