ഐ.പി.എൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സിലെ (CSK) എം.എസ്. ധോണിയുടെ പങ്കിനെച്ചൊല്ലി ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ കൊഴുക്കുന്നു. എബി ഡി വില്ലിയേഴ്‌സും ചേതേശ്വർ പൂജാരയും ധോണിയുടെ ബാറ്റിംഗ് സ്ഥാനത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
‘സ്റ്റാർ സ്പോർട്സി’ന്റെ ഐ.പി.എൽ ഷോയിൽ സംസാരിക്കവെ എബി ഡി വില്ലിയേഴ്സ് നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ സ്ഥിതിക്ക് ധോണി എട്ടാമതോ ഒൻപതാമതോ ബാറ്റിംഗിന് ഇറങ്ങുന്നത് ശരിയായ പ്രവണതയല്ലെന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു. “ബാറ്റിംഗിൽ ഇത്ര താഴെ ഇറങ്ങുകയും ക്യാപ്റ്റൻസി ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ, ടീമിലെ ഒരു സ്ഥാനം വെറുതെ പാഴാക്കുകയാണെന്ന് എനിക്ക് തോന്നുന്നു. ട്രോഫികൾ നേടുന്നത് ടീം പ്രകടനത്തിലൂടെയാണ്, വ്യക്തിഗതമായല്ല. ഗെയ്‌ക്‌വാദും സഞ്ജു സാംസണുമാണ് ധോണിക്ക് ശേഷം ടീമിനെ നയിക്കാൻ അനുയോജ്യരായ താരങ്ങൾ,” ഡി വില്ലിയേഴ്സ് വ്യക്തമാക്കി.
എന്നാൽ ഡി വില്ലിയേഴ്സിന്റെ അഭിപ്രായത്തിന് വിരുദ്ധമായ നിലപാടാണ് മുൻ സി.എസ്.കെ താരം ചേതേശ്വർ പൂജാര സ്വീകരിച്ചത്. ധോണിയെ ബാറ്റിംഗ് ഓർഡറിൽ കുറച്ചുകൂടി മുന്നോട്ട് കൊണ്ടുവരണമെന്നാണ് പൂജാരയുടെ പക്ഷം. “ധോണി എട്ടിലോ ഒൻപതിലോ ബാറ്റ് ചെയ്യുന്നതിൽ ഒരു കാര്യവുമില്ല. ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കഴിവുള്ള മറ്റൊരു താരം ചെന്നൈ ടീമിലില്ല. അഞ്ചോ പത്തോ പന്തുകൾ മാത്രം നേരിടുന്ന ധോണിക്ക് 25-30 പന്തുകൾ നേരിടാൻ അവസരം ലഭിച്ചാൽ എന്തായിരിക്കും ഫലമെന്ന് ചിന്തിച്ചുനോക്കൂ,” പൂജാര ചോദിക്കുന്നു.
റുതുരാജ് ഗെയ്‌ക്‌വാദ് ടീമിനെ നയിക്കുമ്പോൾ സഞ്ജു സാംസണിന്റെ വരവ് സി.എസ്.കെയുടെ ബാറ്റിംഗ് കരുത്ത് വർദ്ധിപ്പിച്ചിട്ടുണ്ട്. ധോണി ഇത്തവണ എത്രത്തോളം മത്സരങ്ങൾ കളിക്കുമെന്ന സംശയങ്ങൾ നിലനിൽക്കെ, 2026 സീസണിൽ ഉടനീളം അദ്ദേഹം ലഭ്യമായിരിക്കുമെന്ന് ചെന്നൈ സി.ഇ.ഒ സ്ഥിരീകരിച്ചിട്ടുണ്ട്.












