പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രിയ റേഡിയോ പരിപാടിയായ ‘മൻ കി ബാത്ത്’ പ്രസാർ ഭാരതിക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായി റിപ്പോർട്ട്. വിവരാവകാശ പ്രവർത്തകൻ വിവേക് പാണ്ഡെ നൽകിയ ആർ.ടി.ഐ മറുപടിയിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. 2023 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള മൂന്ന് വർഷത്തിനിടെ 5.33 കോടി രൂപ മൻ കി ബാത്തിലൂടെ വരുമാനമായി ലഭിച്ചു.
ഇതിൽ തന്നെ 2025-26 (ജനുവരി വരെ): ഏറ്റവും ഉയർന്ന വരുമാനമായ 2.36 കോടി രൂപ ഈ കാലയളവിൽ നേടി. മൻ കി ബാത്തിന്റെ പ്രചാരണത്തിനായി പത്രങ്ങളിലോ ടെലിവിഷനിലോ ഇന്റർനെറ്റിലോ സർക്കാർ എത്ര രൂപ ചെലവാക്കി എന്ന ചോദ്യത്തിന് ‘പൂജ്യം’ (NIL) എന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നൽകിയ മറുപടി. അതായത്, നികുതിപ്പണം പരസ്യത്തിനായി ഒരണ പോലും ചെലവാക്കാതെയാണ് ഈ പരിപാടി ഇത്രയധികം വരുമാനം ഉണ്ടാക്കിയത്.
2014-ൽ അധികരമേറ്റ ഉടനെയാണ് പ്രധാനമന്ത്രി ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ മൻ കി ബാത്തിന് തുടക്കമിട്ടത്. റേഡിയോയുടെ പ്രതാപം മങ്ങിക്കൊണ്ടിരുന്ന കാലത്ത് ഓൾ ഇന്ത്യ റേഡിയോയ്ക്ക് പുത്തൻ ജീവൻ നൽകാൻ ഈ പരിപാടിക്ക് സാധിച്ചു. ജനപങ്കാളിത്തത്തിനൊപ്പം സാമ്പത്തികമായും മൻ കി ബാത്ത് വലിയ വിജയമാണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 2014 മുതൽ ഇതുവരെ ഏകദേശം 38.5 കോടി രൂപയാണ് ഈ പരിപാടിയിലൂടെ ആകെ ലഭിച്ച വരുമാനം.








