തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂരിനെതിരെ മത്സരിക്കും എന്ന അഭ്യൂഹങ്ങൾ തള്ളി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ എല്ലാം അടിസ്ഥാനരഹിതമാണ് എന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.
സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങാൻ സമയമായിട്ടില്ലെന്നും പുറത്തുവരുന്ന വാർത്തകൾ സിപിഐയുടെ തീരുമാനങ്ങൾ അല്ല എന്നും പന്ന്യൻ രവീന്ദ്രൻ അറിയിച്ചു. ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിലെ മിക്ക സീറ്റുകളിലും ഇത്തവണ ഇടതുപക്ഷത്തിന് വിജയപ്രതീക്ഷയുണ്ട് എന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.
എല്ലാകാലത്തും തിരഞ്ഞെടുപ്പിൽ തന്റെ പേര് ഉയർന്നു വരാറുണ്ട്. അതുകൊണ്ട് അതൊന്നും വലിയ കാര്യമാക്കേണ്ടതില്ല. ഇനിയൊരു തിരഞ്ഞെടുപ്പിന് ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് പാർട്ടിയെ ബോധ്യപ്പെടുത്തും. സ്ഥാനാർത്ഥിയാണെന്ന് പ്രചരിപ്പിച്ച് പാവപ്പെട്ട എന്നെ ഉപദ്രവിക്കരുത് എന്നാണ് മാദ്ധ്യമങ്ങളോട് പറയാനുള്ളത് എന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.
Discussion about this post