തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽ വികസനം അവഗണിക്കപ്പെട്ടെന്ന് മന്ത്രി പറഞ്ഞു. വന്ദേഭാരത് വന്നതോടെ കേരളത്തിന്റെ നിലപാട് ശരിയെന്ന് മാദ്ധ്യമങ്ങൾക്കും ബോധ്യപ്പെട്ടെന്നും ധനമന്ത്രി പറഞ്ഞു.
ടൂറിസം മേഖലയിൽ 5,000 കോടിയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കും. കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നും ബജറ്റിൽ പ്രഖ്യാപനം. ടൂറിസം മേഖലയിൽ വലിയ വികസനമുണ്ടെന്നും സംരംഭകരെ ആകർഷിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളിൽ സോളാർ ബോട്ട് വാങ്ങാൻ അഞ്ചു കോടി പ്രഖ്യാപിച്ചു.
ഗതാഗത മേഖലയിൽ നടപ്പാക്കിയത് സമഗ്രമായ പരിഷ്‌കാരമെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിക്കുള്ള ധനസഹായം ഈ സർക്കാർ കൂട്ടി. കെഎസ്ആർടിസിക്ക് സർക്കാർ വലിയ സഹായമാണ് ചെയ്യുന്നത്. 4917.92 കോടി മൂന്നുവർഷത്തിനിടെ അനുവദിച്ചു. കെഎസ്ആർടിസിക്ക് പുതിയ ഡീസൽ ബസുകൾ വാങ്ങാൻ 92 കോടി വകയിരുത്തി. ഇത് ഉൾപ്പെടെ കെഎസ്ആർടിസിക്ക് 128.54 കോടി വകയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post