ന്യൂഡൽഹി: പൊതു പരീക്ഷയിൽ കൃത്രിമത്വം കാണിച്ച് അനർഹരായ വ്യക്തികൾക്ക് കൂടുതൽ മാർക്ക് മേടിച്ചു കൊടുക്കുവാനോ അവരെ വിജയിപ്പിക്കാനോ പ്രവൃത്തിക്കുന്ന വ്യക്തികളെയോ സംഘടിത ഗ്രൂപ്പുകളെയോ സ്ഥാപനങ്ങളെയോ ഫലപ്രദമായി തടയുന്നതിനുള്ള ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ.
യുപിഎസ്‌സി, എസ്എസ്‌സി, റെയിൽവേ, നീറ്റ്, ജെഇഇ, തുടങ്ങിയ പൊതു പരീക്ഷകളിലെ ക്രമക്കേടുകൾ തടയുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. മത്സര പരീക്ഷകളിലെ ക്രമക്കേടുകൾക്ക് പരമാവധി 10 വർഷം വരെ തടവുശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. അതെ സമയം പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമെന്ന് കണ്ടെത്തിയാൽ അഞ്ച് മുതൽ പത്ത് വർഷം വരെ തടവ് ലഭിക്കും. ഒരു കോടിയിൽ കുറയാത്ത പിഴയും ലഭിക്കും. ഏതെങ്കിലും സ്ഥാപനമാണ് ക്രമക്കേട് കാണിക്കുന്നതെങ്കിൽ അവരുടെ സ്വത്തുവകകളും കണ്ടു കെട്ടാനുള്ള വകുപ്പുകൾ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്
പൊതു പരീക്ഷ (അന്യായമായ മാർഗങ്ങൾ തടയൽ) ബിൽ – 2024, കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിംഗ് സഹമന്ത്രി ജിതേന്ദ്ര സിംഗ് ആണ് ലോക്സഭയിൽ അവതരിപ്പിച്ചത്. നിയമലംഘനങ്ങൾക്കെതിരെ കർശനമായ വ്യവസ്ഥകൾ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകളുടെ പേരിൽ പരീക്ഷകൾ റദ്ദാക്കിയതിനെത്തുടർന്ന് നിരവധി സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ദുരിതം അനുഭവിച്ചിട്ടുണ്ടായ സാഹചര്യത്തിലാണ് ഇപ്പോൾ അന്യായ മാർഗ്ഗങ്ങളിലൂടെ പൊതു പരീക്ഷയിൽ ഇടപെടൽ നടത്തുന്നത് നിർത്താനുള്ള ബില്ലുമായി കേന്ദ്ര സർക്കാർ തന്നെ രംഗത്ത് എത്തേണ്ട സാഹചര്യം വന്നത്.
പൊതു പരീക്ഷകളുടെ നടത്തിപ്പിൽ സാങ്കേതികവിദ്യയുടെ വർദ്ധിച്ചുവരുന്ന പങ്ക് കണക്കിലെടുത്ത്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സംരക്ഷിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ വികസിപ്പിക്കുവാൻ പൊതു പരീക്ഷകൾക്കായുള്ള ദേശീയ സാങ്കേതിക സമിതി രൂപീകരിക്കാൻ ബില്ലിൽ നിർദ്ദേശമുണ്ട്.
പൂർണ്ണ ക്ഷമതയുള്ള ഐടി സുരക്ഷാ സംവിധാനം വികസിപ്പിക്കുന്നതിനും പരീക്ഷാ കേന്ദ്രങ്ങളിൽ സമഗ്രമായ ഇലക്ട്രോണിക് നിരീക്ഷണം ഉറപ്പാക്കുന്നതിനും ഐടി, ഫിസിക്കൽ ഇൻഫ്രാസ്ട്രക്ചറുകൾ ഒരുക്കുന്നതിനുള്ള വഴികളും രീതികളും ആസൂത്രണം ചെയ്യുക എന്നതായിരിക്കും ഈ സമിതിയുടെ ലക്‌ഷ്യം .
നിയമലംഘനങ്ങൾക്കുള്ള ശിക്ഷ വർധിപ്പിക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. പൊതു പരീക്ഷാ സമ്പ്രദായങ്ങളിൽ കൂടുതൽ സുതാര്യതയും നീതിയും വിശ്വാസ്യതയും കൊണ്ടുവരികയും യുവതി യുവാക്കളുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾക്ക് അർഹമായ പ്രതിഫലം ലഭിക്കുമെന്നും അവരുടെ ഭാവി സുരക്ഷിതമാണെന്നും ഉറപ്പുനൽകുക എന്നതാണ് ബില്ലിൻ്റെ ലക്ഷ്യം
നിലവിൽ, വ്യക്തികളോ സംഘടിത ഗ്രൂപ്പുകളോ മറ്റേതെങ്കിലും ഏജൻസികളോ പൊതു പരീക്ഷകളിൽ സ്വീകരിക്കുന്ന അന്യായമായ മാർഗങ്ങൾ അല്ലെങ്കിൽ ചെയ്യുന്ന കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ദേശീയ തലത്തിൽ പ്രത്യേക നിയമമില്ല പൊതു പരീക്ഷകളിൽ കൃത്രിമത്വം കാണിച്ചതിന്റെ പേരിൽ സമീപകാലത്ത്, പല സംസ്ഥാനങ്ങൾക്കും അവരുടെ പൊതു പരീക്ഷകളുടെ ഫലം റദ്ദാക്കേണ്ടിവരികയോ അല്ലെങ്കിൽ പ്രഖ്യാപിക്കാൻ കഴിയാതിരിക്കുകയോ ചെയ്തിട്ടുണ്ട്.
Discussion about this post